'എല്ലാ വീട്ടിലും ഒരു ലാപ്പ്ടോപ്പ്', കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

By Web TeamFirst Published Jan 15, 2021, 10:03 AM IST
Highlights

മത്സ്യത്തൊഴിലാളികൾ, പട്ടികവിഭാഗങ്ങൾ, അന്ത്യോദയ വീടുകളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്പ് ടോപ്പ് നൽകും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 25 ശതമാനം സബ്സിഡി നൽകും.

തിരുവനന്തപുരം: കേരളത്തെ നോളജ് ഇക്കോണമി ആക്കി ഉയർത്താൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. 
സ്കൂളിലെ ഡിജിറ്റലൈസേഷൻ പുതുതലമുറയെ ഒരു പുതിയ വിജ്ഞാന ലോകത്തെ പരിചയപ്പെടുത്തി. ഇത് തുടരാൻ എല്ലാ വീട്ടിലും ഒരു ലാപ്ടോപ് ഉറപ്പുവരുത്തുമെന്നും ഇതിനായി ആദ്യ 100 ദിന പരിപാടിയിലെ ലാപ്പ് ടോപ്പ് വിതരണ പദ്ധതി വിപുലീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികൾ, പട്ടികവിഭാഗങ്ങൾ, അന്ത്യോദയ വീടുകളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്പ് ടോപ്പ് നൽകും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 25 ശതമാനം സബ്സിഡി നൽകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനായുള്ള ചിലവ് വഹിക്കുക. സബ്സിഡി കഴിഞ്ഞുള്ള തുക മൂന്ന് വർഷം കൊണ്ട് കെഎസ്എഫ് ഇ ചിട്ടി വഴി തിരിച്ചടിക്കാം. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയിൽ ചേർന്നവർക്ക് ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ലാപ്പ് ടോപ്പ് ലഭ്യമാക്കും. ഇതിനുള്ള പലിശ സർക്കാർ നൽകും. 
  
കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അവസരം ഉണ്ടാക്കും . ബിപിഎൽ കുടുംബങ്ങൾക്ക് സൌജന്യ ഇന്റനെറ്റ് ഉറപ്പാക്കും. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ഇൻറർനെറ്റ് ഉറപ്പാക്കും.  ഇന്റർനെറ്റ് സർവ്വീസ് ആരുടേയും കുത്തകയാകില്ലെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപന വേളയിൽ വ്യക്തമാക്കി. 

click me!