മരച്ചീനി മദ്യമുണ്ടാക്കാൻ വേറെ നിയമനിർമാണം വേണ്ട, ഗവേഷണം ഉടൻ: എക്സൈസ് മന്ത്രി

Published : Mar 12, 2022, 12:15 PM IST
മരച്ചീനി മദ്യമുണ്ടാക്കാൻ വേറെ നിയമനിർമാണം വേണ്ട, ഗവേഷണം ഉടൻ: എക്സൈസ് മന്ത്രി

Synopsis

ഇത് ഫലപ്രദമായി നടപ്പാക്കാനായാൽ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാകും. മരച്ചീനികൃഷി വളരെ വലിയ രീതിയിൽ വിപുലീകരിക്കപ്പെടും - മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകാൻ വേറെ നിയമനിർമാണം ആവശ്യമില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോളും മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവയ്ക്കുന്നതായി ഇന്നലെ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 

ഇത് ഫലപ്രദമായി നടപ്പാക്കാനായാൽ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാകും. മരച്ചീനികൃഷി വളരെ വലിയ രീതിയിൽ വിപുലീകരിക്കപ്പെടും - മന്ത്രി വ്യക്തമാക്കി. 

പഴവർഗ്ഗങ്ങളും മറ്റ് കാർഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികൾ തുടങ്ങുമെന്നാണ് ഇന്നലെ ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. ഇതിൽ ആദ്യഘട്ടത്തിലാണ് മരച്ചീനിയിൽ നിന്ന് എഥനോൾ നിർമിക്കാൻ ഗവേഷണം നടത്തുന്നത്. മൂല്യ വര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി ഉടൻ നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് വേഗം നടപടികൾ പൂർത്തിയാക്കാനാകും - മന്ത്രി പറയുന്നു. 

''ധാന്യങ്ങളല്ലാതെ പഴവർഗം, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിതമായ ഉത്പന്നങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. അതിൽ വൈനും വീര്യം കുറഞ്ഞ മദ്യവും ഉൾപ്പടെയുള്ളതെല്ലാം നമുക്ക് പരിശോധിക്കാനാകും. നമുക്ക് ഇതിനായി പ്രത്യേകനിയമഭേദഗതിയൊന്നും ആവശ്യമില്ല. 29 ശതമാനത്തിന് താഴെ മാത്രം മദ്യത്തിന്‍റെ അംശമുള്ള ഉത്പന്നങ്ങൾ സാധാരണ രീതിയിൽ ഉത്പാദിപ്പിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇക്കാര്യം നടപ്പാക്കാനാകും. ഇത് ഫലപ്രദമായി നടപ്പാക്കാനായാൽ അത് മരച്ചീനിക്കർഷകർക്ക് വലിയൊരു നേട്ടമാകും'', മന്ത്രി പറയുന്നു. 

ഒരു കിലോ മരച്ചീനിയിൽ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രത്തിൽ നിന്ന് ഈ സാങ്കേതികവിദ്യക്ക് പേറ്റന്‍റ് കിട്ടിയിട്ടുണ്ട്. ആശുപത്രികളിലേക്ക് അടക്കം സ്പിരിറ്റ് ആവശ്യവുമുണ്ട്. 

18 മുതൽ 22 ലക്ഷം വരെ മരച്ചീനിക്കർഷകർ കേരളത്തിലുണ്ടെന്നാണ് കണക്ക്. 6.97 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ മരച്ചീനി കൃഷി ചെയ്യുന്നു. ഒരു ഹെക്ടറിൽ 8000 മൂട് മരച്ചീനി നടാം. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ 35 മുതൽ 45 ടൺ വരെ വിള ലഭിക്കുകയും ചെയ്യും. 

കാര്‍ഷിക മേഖലയെ പ്രധാന വരുമാന മേഖലായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതിനായി ക്വാളിറ്റി ചെക്കിംഗ് സൗകര്യം ഉൾപ്പടെയുള്ള അഗ്രിടെക് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ഏഴ് ജില്ലകളിൽ സ്ഥാപിക്കും. 

100 കോടി രൂപ ചെലവിൽ മിനി ഫുഡ് പാർക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിപണി കണ്ടെത്താന്‍ സിയാല്‍ മാതൃകയില്‍ മാതൃകയിൽ കമ്പനി രൂപീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്