Roving Reporter|തോക്ക് ചൂണ്ടുന്ന കർണാടകയിലെ പലിശ മാഫിയ, ഭീതിയിൽ മലയാളി കർഷകർ

By Web TeamFirst Published Nov 8, 2021, 9:14 AM IST
Highlights

അതിർത്തി കടന്ന് കർഷകർ കർണാടകത്തിൽ പോയി കൃഷിയിറക്കും, കൃഷി നഷ്ടത്തിലാകുമ്പോൾ പിടിച്ചുനിൽക്കാനായി പലിശയ്ക്ക് പണമെടുക്കും, കൃഷി വീണ്ടും നഷ്ടത്തിലാകുമ്പോൾ, പലിശയും മുതലും കൊടുക്കാനാവാതെ അകപ്പെടും, ഇങ്ങനെ ആജീവനാന്ത അടിമകളായി മാറും.

വയനാട്: കേട്ടുകേൾവിയില്ലാത്തതാണ് വയനാട് കർണാടക അതിർത്തിയിൽ കർഷകർക്ക് മേലുള്ള പലിശ സംഘങ്ങളുടെ രീതികൾ. പണം തിരിച്ചുകിട്ടിയില്ലെങ്കിൽ തോക്ക് ചൂണ്ടി വിളവ് തട്ടിയെടുക്കുന്നത് മുതൽ, കടം വീടുന്നത് വരെ കൃഷിയിടത്തിൽ കർഷകരെ അടിമകളാക്കി കുരുക്കിയിടുകയും ചെയ്യും. കൊവിഡിനും വിലതകർച്ചയ്ക്കും പിന്നാലെ, പലിശക്കടം കൂടി പെരുകുന്നതോടെ പല കർഷകരും ആത്മഹത്യയുടെ മുനമ്പിലാണ്. 

അപ്പനപ്പൂപ്പന്മാർ കൃഷിയിറക്കി വിജയിച്ചത് കണ്ടാണ് ഷൈജുവും ഇഞ്ചികൃഷിക്കായി കർണാടകയിലേക്ക് പോയത്. സമ്പാദ്യമെല്ലാം എച്ച് ഡി കോട്ടയിയിലെ അഞ്ചേക്കറിൽ ഇഞ്ചിയിറക്കാനായി ചെലവാക്കി. കൊവിഡും വിലതകർച്ചയും കണക്കുകൂട്ടലുകൾ തെറ്റിച്ചപ്പോൾ ഷൈജു കർണാടകത്തിലെ വട്ടിപ്പലിശക്കാരിൽ കൊള്ളപലിശയ്ക്ക് പണം വാങ്ങി. ഇനിയൊരിക്കലും കർണാടകത്തിൽ നിന്ന് തിരിച്ച് കേരളത്തിലേക്ക് വരാൻ പറ്റില്ലെന്നാണ് ഷൈജു പറയുന്നത്.  

അതിർത്തി കടന്ന് കർഷകർ കർണാടകത്തിൽ പോയി കൃഷിയിറക്കും, കൃഷി നഷ്ടത്തിലാകുമ്പോൾ പിടിച്ചുനിൽക്കാനായി പലിശയ്ക്ക് പണമെടുക്കും, കൃഷി വീണ്ടും നഷ്ടത്തിലാകുമ്പോൾ, പലിശയും മുതലും കൊടുക്കാനാവാതെ അകപ്പെടും, ഇങ്ങനെ ആജീവനാന്ത അടിമകളായി മാറും. കൃഷിയിൽ എപ്പോഴെങ്കിലും ഇടർച്ചയുണ്ടായാൽ കർഷകരെ തേടി വട്ടിപ്പലിക്കാരെത്തും. 

അഞ്ച് ലക്ഷം വാങ്ങിയാൽ മാസം 25,000 രൂപ പലിശ , വിളവെടുപ്പിന്റെ അന്ന് മൊത്തം പണം. ഇതാണ് കർണാടകത്തിലെ പലിശ കണക്ക്. വിളപ്പെടുവിന്റെ അന്ന് പണിക്കാരെത്തിയില്ലെങ്കിലും, പലിശക്കാർ കൃഷിയിടത്തിലുണ്ടാകും. കണക്ക് തീർത്താലേ വിളവെടുപ്പിന് സമ്മതിക്കൂ. അല്ലെങ്കിൽ പിന്നെ ഭീഷണയാണ്. 

ഭീഷണിപ്പെടുത്തി വിളപ്പെടുപ്പിക്കും. ഇഞ്ചി വിറ്റ് കിട്ടുന്നതും, കയ്യിൽ ഉള്ളതും ഒക്കെ പലിശയിനത്തിൽ പിടിച്ചുപറിക്കും. പിന്നെ വീണ്ടും പലിശയ്ക്ക് പണം നൽകും. ചൂണ്ടിക്കാണിക്കുന്ന സ്ഥലത്ത് കൃഷി നടത്തി മുതൽ തിരിച്ചുകൊടുക്കണം. പലിശ വേറെയും. ഭീഷണിക്ക് വഴങ്ങിയും പേടിച്ചും വട്ടിപ്പലിശക്കാർ പറയുന്നതൊക്കെയും കർഷകർ അനുസരിക്കും. നാണക്കേടും പേടിയും കാരണം ആരും പരാതികൊടുക്കില്ല. സമ്പാദ്യം ഒക്കെ കർണാടകത്തിലെ കൃഷിയിടത്തിലായതിനാൽ പിന്നൊരു മോചനവുമില്ല.

തിർത്തി കടന്നാൽ പലിശ രീതികൾ മാറും, തോക്കിൻ രൂപത്തിലേക്ക് ഭീഷണികളെത്തും, ഇതൊക്കെ അറിഞ്ഞുകൊണ്ട് പിന്നെയും പിന്നെയും കർഷകർ പലിശക്കാർക്ക് ജീവിതം പണയം വയ്ക്കും. 

 Roving Reporter പരമ്പര : 3 ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ, സ്ഥലം എഴുതി നൽകി, എന്നിട്ടും ബ്ലേഡ് നീട്ടി മാഫിയ

click me!