എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും: നിതിന്‍ ഗഡ്കരി​

By Web TeamFirst Published Feb 6, 2021, 10:30 PM IST
Highlights

“ഞങ്ങൾ പാശ്ചാത്യവൽക്കരണത്തെ അനുകൂലിക്കുന്നില്ല, പക്ഷേ ഗ്രാമങ്ങളിൽ ഞങ്ങൾ ആധുനികവൽക്കരണത്തെ അനുകൂലിക്കുന്നു. സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിനുള്ള സമയമാണിത്," ​നിതിന്‍ ഗഡ്കരി​ പറഞ്ഞു,

മുംബൈ: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയര്‍ത്താനുളള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി​. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയ്ക്കായി പ്രത്യേകമായി പൊരുത്തപ്പെടുന്ന നൂതനവും ഗവേഷണ-അധിഷ്ഠിതവുമായ സാങ്കേതികവിദ്യയിലൂടെ ഗ്രാമങ്ങളിൽ ശാശ്വതവും പരിവർത്തനപരവുമായ മാറ്റം വരുത്താൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗ്രാമീണ മേഖലയിലെയും ഖാദിയിലെയും വ്യവസായങ്ങൾ വാർഷിക അടിസ്ഥാനത്തിൽ 88,000 കോടി രൂപ ഉത്പാദിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ വാർധയിലെ മഹാത്മാഗാന്ധി ഇന്റർനാഷണൽ ഹിന്ദി സർവകലാശാലയിൽ നടന്ന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രാമീണ വ്യവസായങ്ങൾ ഉൽപാദിപ്പിക്കുന്ന ചരക്കുകൾ മികച്ച രീതിയിൽ വിപണനം ചെയ്താൽ നന്നായി വിൽപ്പന ഉയർത്താൻ കഴിയും. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ വളർച്ചയുടെ അഭാവം മൂലം സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ ജനസംഖ്യയുടെ 30% ഗ്രാമപ്രദേശങ്ങളിൽ നിന്ന് കുടിയേറ്റം ഉണ്ടായതായും നിതിൻ ഗഡ്കരി പറഞ്ഞു.  

ഗ്രാമീണ ദരിദ്രർക്ക് പ്രയോജനം ലഭിക്കുന്നതിനായി എം എസ് എം ഇ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. 6.5 കോടി എം എസ് എം ഇ യൂണിറ്റുകൾ ​ഗ്രാമീണ മേഖലയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ പാശ്ചാത്യവൽക്കരണത്തെ അനുകൂലിക്കുന്നില്ല, പക്ഷേ ഗ്രാമങ്ങളിൽ ഞങ്ങൾ ആധുനികവൽക്കരണത്തെ അനുകൂലിക്കുന്നു. സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിനുള്ള സമയമാണിത്," ​നിതിന്‍ ഗഡ്കരി​ പറഞ്ഞു,

click me!