'വെളച്ചിലെടുക്കല്ലേ..' ആപ്പിളും ഗൂഗിളും ട്വിറ്റർ നിരോധിച്ചാൽ താൻ സ്വന്തമായി സ്‌മാർട്ട്‌ഫോൺ നിർമ്മിക്കുമെന്ന് ഇലോൺ മസ്‌ക്
ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്കിന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. ഐഫോണിന്റെയും ആൻഡ്രോയിഡിന്റെയും എതിരാളിയായി ടെസ്‌ല സിഇഒ മാറിയേക്കും. കാരണത്തെ എന്താണെന്നല്ലേ.. പുതുതായി ഏറ്റെടുത്ത കമ്പനിയായ ട്വിറ്ററിനെ ആപ്പിളോ ഗൂഗിളോ ആപ്പ് സ്റ്റോറുകളിൽ നിന്ന് നിരോധിച്ചാൽ താൻ സ്വന്തമായി സ്‌മാർട്ട്‌ഫോൺ നിർമ്മിക്കുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്.
ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ആപ്പ് സ്റ്റോറുകളിൽ നിന്നും നിരോധിച്ചാൽ മാത്രമേ സ്വന്തം ഫോൺ കൊണ്ടുവരുന്നതിനെക്കുറിച്ച് മസ്‌ക് ചിന്തിക്കൂ. ഉള്ളടക്ക മോഡറേഷൻ പ്രശ്‌നങ്ങളുടെ പേരിൽ ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ നിരോധിച്ചേക്കാം.
ഗൂഗിളിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്നോ ട്വിറ്റർ നിരോധിച്ചാൽ വിപണിയിൽ പുതിയ ഫോൺ നിർമ്മിക്കുമോ എന്ന ചോദ്യത്തിന് താൻ തീർച്ചയായും ഒരു പുതിയ ഫോണുമായി വരുമെന്ന് മസ്‌ക് മറുപടി പറഞ്ഞതായാണ് റിപ്പോർട്ട്. മസ്‌ക് ആപ്പിളിന്റെയും ഗൂഗിളിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ നിരോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വരുന്ന ആഴ്ചയിൽ അവതരിപ്പിക്കുമെന്ന് മസ്‌ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്ലാനിനായി 8 ഡോളർ ഈടാക്കാൻ മസ്‌ക് പദ്ധതിയിടുന്നു. ഇത് നടപ്പിലാക്കുകയാണെങ്കിൽ ട്വിറ്ററിന്റെ വരുമാനം ഉയരും,
ആപ്പിളും ഗൂഗിളും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ വാങ്ങിയ സബ്‌സ്‌ക്രിപ്‌ഷനുകളിൽ കമ്മീഷൻ ഈടാക്കുന്നുണ്ട്. രണ്ട് ടെക് ഭീമന്മാരും സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾക്കായി ഡെവലപ്പർമാരിൽ നിന്ന് 15 ശതമാനം ഈടാക്കുന്നു. കമ്മീഷൻ ഈടാക്കുന്നതിന് ആപ്പിളിനെയും ഗൂഗിളിനെയും എലോൺ മസ്‌ക് എപ്പോഴും വിമർശിച്ചിട്ടുണ്ട്. അദ്ദേഹം അതിനെ "ഇന്റർനെറ്റിലെ നികുതി" എന്ന് വിളിക്കുകയും അവ "10 മടങ്ങ് കൂടുതലാണ്" എന്ന് പറയുകയും ചെയ്തിരുന്നു.
ആപ്പിളിന്റെയും ഗൂഗിളിന്റെയും പേയ്‌മെന്റ് ഘടനയെ മറികടക്കാൻ മസ്‌ക് ശ്രമിച്ചാൽ, അവർക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്ററിനെ നിരോധിക്കാമെന്ന് പ്രമുഖ ടെക് അനലിസ്റ്റായ മാർക്ക് ഗുർമാൻ അഭിപ്രായപ്പെട്ടു.