
ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ ബാധ്യത തീർക്കാനുള്ള തിരിച്ചടവ് പദ്ധതിക്ക് സ്റ്റേ. നേരത്തെ വിധിച്ച 6.25 കോടി രൂപയുടെ തിരിച്ചടിവ് എൻ സി എൽ ടി ( നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) സ്റ്റേ ചെയ്തു. അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 22,006.57 കോടി രൂപയുടെ ബാധ്യത പൂർണ്ണമായി തീർക്കാൻ വെറും 6.25 കോടി രൂപ നൽകുന്ന പദ്ധതിക്കായിരുന്നു നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്. ഇതോടൊപ്പം തന്റെ സ്വത്തുക്കൾ വകമാറ്റുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ സുഭാഷ് ചന്ദ്രയ്ക്ക് ട്രൈബ്യൂണൽ വിലക്കേർപ്പെടുത്തുകയും ചെയ്തു.
എൻ.സി.എൽ.ടി പ്രസിഡന്റ് ജസ്റ്റിസ് അനുപിന്ദർ സിംഗ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കടക്കാരായ സ്ഥാപനങ്ങൾക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം അംഗീകരിച്ചാണ് ജാമ്യക്കാരനായ സുഭാഷ് ചന്ദ്രയുടെ ആസ്തികൾ കൈമാറ്റം ചെയ്യുന്നത് കോടതി തടഞ്ഞത്.
നേരത്തെ ഈ കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്നാണ് കേസ് അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റിയത്. 22,000 കോടിയിലധികം രൂപയുടെ കടബാധ്യതയിൽ 99.9% തുകയും എഴുതിത്തള്ളിക്കൊണ്ടുള്ള വായ്പാ തിരിച്ചടവ് പദ്ധതിയായിരുന്നു ഇത്. കടക്കാരുടെ 80.814% വോട്ടിംഗ് വിഹിതം ഈ പദ്ധതിക്ക് അനുകൂലമായിരുന്നുവെങ്കിലും, അംഗങ്ങളുടെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് നിയമപരമായ തടസങ്ങൾ ഉയരുകയായിരുന്നു. പ്രശ്നത്തിൽ വ്യക്തമായ ഭൂരിപക്ഷ വിധി ഉണ്ടാകാതിരുന്ന പശ്ചാത്തലത്തിലാണ് കമ്മീഷൻസ് ആക്ട് സെക്ഷൻ 419(5) പ്രകാരം കേസ് അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റിയത്. വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് എൻ.സി.എൽ.ടി നോട്ടീസ് അയച്ചിട്ടുണ്ട്.