പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ എതിർത്ത് അഭിഭാഷകൻ
ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ എതിർത്ത് അഭിഭാഷകൻ. ആത്മഹത്യാ മനോഭാവം കാണിക്കുന്നയാളാണ് നീരവ് മോദിയെന്നും ഇന്ത്യയിലേക്ക് അയച്ചാൽ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് വെല്ലുവിളിയാണെന്നും ലണ്ടനിലെ കോടതിയിൽ നടന്ന വാദത്തിനിടെ ഇന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ ആർതർ ജയിലിലെ മോശം സാഹചര്യങ്ങളും അവർ ഉയർത്തിക്കാട്ടി. ഇന്ത്യയിലേക്ക് അയക്കുകയാണെങ്കിൽ ഈ ജയിലിലായിരിക്കും നീരവ് മോദി കഴിയേണ്ടിവരികയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ആർതർ റോഡ് ജയിലിൽ അദ്ദേഹത്തിന് വേണ്ട കരുതൽ ലഭിക്കില്ല. അവിടം കൊവിഡ് ബാധയുണ്ട്. ഇന്ത്യയിൽ നീതിയുക്തമായ വിചാരണ നീരവിന് ലഭിക്കില്ലെന്നും അഭിഭാഷകർ പറഞ്ഞു. 50 കാരനായ വജ്രവ്യാപാരി നീരവ് മോദി ഇപ്പോൾ ലണ്ടനിലെ വാന്റ്സ്‌വർത്ത് ജയിലിൽ വിചാരണ തടവിലാണ്.