ഗള്‍ഫ് മേഖലയിലെ യുദ്ധത്തെത്തുടർന്ന് പാചകവാതക വിതരണത്തിൽ നേരിടാനിടയുള്ള തടസ്സങ്ങൾ മറികടക്കാൻ ഇന്ത്യ ബദൽ മാർഗങ്ങൾ സ്വീകരിച്ചു. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി വർദ്ധിപ്പിക്കുകയും, ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകി ഹോട്ടലുകൾക്ക് ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തെ പാചകവാതക വിതരണം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ബദല്‍ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണത്തില്‍ കുറവ് വന്നതോടെ അമേരിക്ക, നോര്‍വേ, കാനഡ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ലോകത്തെ രണ്ടാമത്തെ വലിയ എല്‍പിജി ഇറക്കുമതിക്കാരായ ഇന്ത്യ, ആവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനവും ഇതുവരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വാങ്ങിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറക്കുമതിയില്‍ വലിയ വൈവിധ്യവല്‍ക്കരണമാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കയില്‍
രാജ്യത്തെ 33.3 കോടി വരുന്ന സാധാരണക്കാരുടെ വീടുകളിലെ പാചകവാതക വിതരണം ഒരു കാരണവശാലും തടസപ്പെടില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കി. ഇതിനായി പ്രത്യേക അടിയന്തര അധികാരം ഉപയോഗിച്ച് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്:
പ്രത്യേക നടപടികള്‍
- എല്‍പിജി ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുക.
- വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വിതരണം കുറച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
- പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് കര്‍ശന നിരീക്ഷണം നടത്തുക.
- ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പുതിയ നിര്‍ദ്ദേശം
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ എല്‍പിജി ലഭ്യമാക്കുന്നതിന്റെ ഭാഗമായി, ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഒരു മാസത്തേക്ക് ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. മണ്ണെണ്ണ, കല്‍ക്കരി, ബയോഗ്യാസ് എന്നിവ ഉപയോഗിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ വഴി അനുമതി നല്‍കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജിയുടെ 20 ശതമാനം മാത്രമേ നിലവില്‍ ലഭ്യമാക്കൂ.
ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് മറികടക്കാന്‍ 'നോണ്‍-ഹോര്‍മുസ്' (ഹോര്‍മുസ് കടലിടുക്ക് വഴി അല്ലാത്ത) പാതകളിലൂടെയുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 70 ശതമാനമായി ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്.


