ഇന്ത്യ-യുകെ വ്യാപാര കരാര്‍: തീരുവ ഇളവിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ; നേട്ടം ഈ കമ്പനികള്‍ക്ക്

Published : May 08, 2025, 11:59 AM IST
ഇന്ത്യ-യുകെ വ്യാപാര കരാര്‍: തീരുവ ഇളവിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ; നേട്ടം ഈ കമ്പനികള്‍ക്ക്

Synopsis

യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം, നിരവധി വ്യാവസായിക ഉല്‍പ്പന്നങ്ങളെ ഇന്ത്യ തീരുവ ഇളവുകളില്‍ നിന്ന് ഒഴിവാക്കി

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വജ്രങ്ങള്‍, വെള്ളി, സ്മാര്‍ട്ട്ഫോണുകള്‍, പ്ലാസ്റ്റിക്കുകള്‍, ബേസ് സ്റ്റേഷനുകള്‍, ടെലിവിഷന്‍ ക്യാമറ ട്യൂബുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, കേബിളുകള്‍ എന്നിവയ്ക്ക് തീരുവ ഇളവുണ്ടാകില്ലെന്ന് ഇന്ത്യ. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം, നിരവധി വ്യാവസായിക ഉല്‍പ്പന്നങ്ങളെ ഇന്ത്യ തീരുവ ഇളവുകളില്‍ നിന്ന് ഒഴിവാക്കി. വ്യാപാര ഉടമ്പടി പ്രകാരം ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങളൊന്നും നല്‍കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തീരുവ ഇളവുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ക്വാട്ടയിലേക്ക് പരിമിതപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. സമാനമായ ക്വാട്ട പരിധി, ഇലക്ട്രിക് വാഹന ഇറക്കുമതികള്‍ക്കും ബാധകമാണ് 

മൂന്ന് വര്‍ഷത്തിനിടെ നടത്തിയ 14 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചത്. 2030 ആകുമ്പോഴേക്കും ഈ കരാര്‍ ഉഭയകക്ഷി വ്യാപാരത്തെ 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു

വാഹനമേഖല : വാഹന ഇറക്കുമതികള്‍ക്കുള്ള ഇന്ത്യന്‍ താരിഫ് 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയും. കൂടാതെ, ഇരു രാജ്യങ്ങളും വാഹന ഇറക്കുമതിക്ക് ക്വാട്ട ഏര്‍പ്പെടുത്തും. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം യുകെ വാഹനങ്ങള്‍ കൂടുതലായി ലഭ്യമാക്കും. ഓട്ടോ കമ്പനികളുടെ കാര്യത്തില്‍, ടാറ്റ മോട്ടോഴ്സ് , ഐഷര്‍ മോട്ടോഴ്സ് (റോയല്‍ എന്‍ഫീല്‍ഡ്), ടിവിഎസ് മോട്ടോഴ്സ്, എന്‍ഡ്യൂറന്‍സ് ടെക്നോളജീസ്, സുന്ദ്രാം ഫാസ്റ്റനേഴ്സ്, മദര്‍സണ്‍ സുമി സിസ്റ്റംസ് തുടങ്ങിയ കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ സാധ്യത.

ഐടി മേഖല: ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാന്‍ എഫ്ടിഎ സഹായകമാകുമെന്നും, ഐടി മേഖലയില്‍ മാത്രം പ്രതിവര്‍ഷം 60,000-ത്തിലധികം പ്രൊഫഷണലുകള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഫാര്‍മ മേഖല: ജനറിക് മരുന്നുകള്‍ക്കുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്ന് എഫ്ടിഎ പ്രതീക്ഷിക്കുന്നു. ഇതില്‍, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ലുപിന്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഫാര്‍മ കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുക.

വ്യാവസായിക, എഞ്ചിനീയറിംഗ് ഗുഡ്സ് മേഖല: പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ, യുകെയിലെ അടിസ്ഥാന സൗകര്യ, നിര്‍മ്മാണ മേഖലകളില്‍് ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവേശനം ലഭിക്കും, തെര്‍മാക്സ്, എല്‍ ആന്‍ഡ് ടി, എബിബി ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്ക് നേട്ടമുണ്ടാകും.

ടെക്സ്റ്റൈല്‍സ് മേഖല: ഇന്ത്യ-യുകെ എഫ്ടിഎ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കുള്ള താരിഫ് ഒഴിവാക്കി, ഇതോടെ നിരവധി സ്ഥാപനങ്ങള്‍ക്ക് യുകെ വിപണിയില്‍ സജീവമായി ഇടപെടാം. വര്‍ദ്ധമാന്‍ ടെക്സ്റ്റൈല്‍സ്, വെല്‍സ്പണ്‍ ഇന്ത്യ, ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ്, റെയ്മണ്ട്, പേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ക്കാണ് ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക, ഭക്ഷ്യ മേഖല: ഇന്ത്യന്‍ തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള താരിഫ് ഇളവുകള്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കും ബ്രാന്‍ഡുകള്‍ക്കും വിപണി പ്രവേശനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ നിന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ ഫുഡ്സ്, കെആര്‍ബിഎല്‍, എല്‍ടി ഫുഡ്സ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കും.

രത്നങ്ങളും ആഭരണങ്ങളും: ഇന്ത്യ-യുകെ എഫ്ടിഎ യുകെ വിപണിയിലേക്കുള്ള ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി വര്‍ദ്ധിപ്പിക്കും. യുകെയിലേക്കുള്ള കയറ്റുമതി രണ്ട് വര്‍ഷത്തിനുള്ളില്‍ 2.5 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഈ കരാര്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും മൊത്തം ഉഭയകക്ഷി വ്യാപാരം 7 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കും. ടൈറ്റന്‍ കമ്പനി, കല്യാണ്‍ ജ്വല്ലേഴ്സ്, രാജേഷ് എക്സ്പോര്‍ട്ട്സ് തുടങ്ങിയ കമ്പനികളാണ് ഇതിന്‍റെ പ്രധാന ഗുണഭോക്താക്കള്‍.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ