
തിരുവനന്തപുരം: ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എന്‍.ഡി.സി) ശൃംഖല ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകര്‍ക്ക് കൂടുതല്‍ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ സംഘടിപ്പിച്ച ഒ.എന്‍.ഡി.സി (Open Network for Digital Commerce) അന്തര്‍- വകുപ്പ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റീട്ടെയില്‍, ടൂറിസം, ഗതാഗത മേഖലകളില്‍ ഒ.എന്‍.ഡി.സി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓൺലൈൻ കച്ചവടത്തിന് വേണ്ടിയുള്ള ഒരു കേന്ദ്ര സർക്കാർ സംവിധാനമാണ് ഒ എൻ ഡി സി. (Open Network for Digital Commerce). മുൻപ് പണമിടപാടുകൾ നടത്താൻ നമ്മൾ ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയൊക്കെ ഉപയോഗിക്കാൻ തുടങ്ങിയത് UPI (Unified Payments Interface) എന്ന ഒറ്റ സാങ്കേതികവിദ്യ വന്നതുകൊണ്ടാണ്. അതുപോലെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ സംവിധാനമാണ് ഇത്.
ആമസോൺ, ഫ്ലിപ്കാർട്ട്, അല്ലെങ്കിൽ സ്വിഗ്ഗി പോലെ ഒഎൻഡിസി എന്നത് ഒരു പ്രത്യേക മൊബൈൽ ആപ്പോ വെബ്‌സൈറ്റോ അല്ല. പകരം, വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരുപോലെ ബന്ധിപ്പിക്കുന്ന ഒരു പൊതു ശൃംഖലയാണിത്. വലിയ ഓൺലൈൻ കമ്പനികൾ കച്ചവടക്കാരിൽ നിന്നും ഭീമമായ കമ്മീഷൻ ഈടാക്കാറുണ്ട്. എന്നാൽ ഒഎൻഡിസിയിൽ കമ്മീഷൻ വളരെ കുറവാണ്. അതുകൊണ്ട് വ്യാപാരികൾക്ക് നല്ല ലാഭം കിട്ടും, ഉപഭോക്താക്കൾക്ക് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യും.