കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങളിൽ ഇളവുകൾ വന്നതോടെയാണ് ഇന്ധന ഉപഭോഗവും വർധിച്ചതെന്നാണ് വിലയിരുത്തൽ.
ദില്ലി: ജൂലൈയിലെ ആദ്യ രണ്ടാഴ്ചകൾ പിന്നിട്ടപ്പോൾ രാജ്യത്തെ പെട്രോൾ വിൽപ്പന കൊവിഡിന് മുൻപത്തേതിലും മെച്ചപ്പെട്ടതായി റിപ്പോർട്ട്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 1.03 ദശലക്ഷം ടൺ ആണ് അധിക വിൽപ്പന. 3.44 ശതമാനമാണ് വർധന.
ഇതിന് മുൻപ് 2020 ഒക്ടോബർ മാസത്തിലും രാജ്യത്തെ പെട്രോൾ വിൽപ്പന കൊവിഡിന് മുൻപത്തേതിലും ഉയർന്നിരുന്നു. എന്നാൽ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടായത് തിരിച്ചടിയായതോടെ ഡിമാന്റ് ഇടിഞ്ഞു.
ഇന്ധനം ഇറക്കുമതി ചെയ്യുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അടുത്ത വർഷം ആഗോള തലത്തിൽ ഇന്ധന ഉപഭോഗം ഉയരുമെന്നാണ് ഒപെക് കണക്കാക്കുന്നത്. അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും ഉപഭോഗം വർധിക്കുന്നതാണ് ഒപെക് രാജ്യങ്ങളുടെ പ്രതീക്ഷയുടെ കാരണം.
കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങളിൽ ഇളവുകൾ വന്നതോടെയാണ് ഇന്ധന ഉപഭോഗവും വർധിച്ചതെന്നാണ് വിലയിരുത്തൽ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona