ദില്ലി വിവിധ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഹകരണം ശക്തമാവുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 25 ശതമാനം വളർച്ചയുണ്ടായി. ഇതോടെ വ്യാപാരം 1500 കോടി ഡോളറിലെത്തി. എന്നാൽ ഈ കണക്കുകൾ പര്യാപ്തമല്ലെന്നും സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും വലിയ ലക്ഷ്യങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് വേഗത്തിൽ വളരാനും വലുതാകാനും സാധിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയും ബ്രസീലും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യം, വൈവിധ്യം, വികസനത്തിനായുള്ള ഒരേപോലുള്ള ആഗ്രഹങ്ങൾ എന്നിവയിലാണ് നമ്മുടെ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. ജനങ്ങൾ തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തമാക്കുന്നു, അദ്ദേഹം പറഞ്ഞു. ലത്തീൻ അമേരിക്കയിലും കരീബിയൻ മേഖലയിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീൽ. ആരോഗ്യം, ഫാർമ, ഊർജ്ജം (പുനരുപയോഗ ഊർജ്ജം ഉൾപ്പെടെ), പ്രതിരോധം, വ്യോമയാനം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കുകയാണ്. ശാസ്ത്ര-സാങ്കേതിക വിദ്യ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലും സഹകരണം കാര്യമായി വളരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സ്, ഇബ്സ, ജി20, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര വേദികളിലെ സഹകരണത്തെക്കുറിച്ചും ഗോയൽ സംസാരിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി ശോഭനമാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയുടെ വ്യാപാര തന്ത്രത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, ആഗോള ബിസിനസ്സിനും നിക്ഷേപത്തിനും വിശ്വസനീയമായ കേന്ദ്രമായി ഇന്ത്യ മാറിയെന്ന് പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 8000 കോടി ഡോളറിന്റെ വിദേശനിക്ഷേപമാണ് ഇന്ത്യ ആകർഷിച്ചത്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. അടുത്തിടെ ഇന്ത്യ നിരവധി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചെന്നും ഇനിയും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.