കളളപ്പണ നിരോധന നിയമം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എകെജിഎസ്എംഎ

By Web TeamFirst Published Jan 4, 2021, 6:46 PM IST
Highlights

ഇത്തരം ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുകയും വിവരങ്ങൾ കൃത്യമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ അറിയിക്കേണ്ടിയും വരും.  
 

തിരുവനന്തപുരം: 10 ലക്ഷമോ അതിലധികമോ തുകയ്ക്കുളള സ്വർണാഭരണം വിൽക്കുമ്പോൾ അതിന്റെ ഇടപാട് രേഖകൾ സൂക്ഷിക്കണമെന്നും വിവരങ്ങൾ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറികൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) സർക്കുലർ അയച്ചു തുടങ്ങി. ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരം കൈമാറണമെന്നത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.  

സ്വർണാഭരണ മേഖലയെ കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (PMLA) പരിധിയിലാക്കി 2020 ഡിസംബർ 28 ന് പുറപ്പെടുവിച്ച ധനമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പുതിയ നിയമ പ്രകാരം ഉപഭോക്താക്കൾ വർഷത്തിൽ ഒന്നോ അതിലധികം തവണയായോ 10 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ സ്വർണഭരണങ്ങൾ വാങ്ങിയാൽ ഇനിമുതൽ ഇഡിയെ അറിക്കേണ്ടി വരുമെന്നും അസോസിയേഷൻ പറയുന്നു. ഇത്തരം ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുകയും വിവരങ്ങൾ കൃത്യമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ അറിയിക്കേണ്ടിയും വരും.  

"രേഖകളില്ലാത്ത പണമോ സ്വർണമോ പിടിച്ചെടുത്താൽ 82.5% സർക്കാരിലേക്ക് പിഴ ചുമത്തുകയാണ് നിലവിലുള്ള നിയമം. എന്നാൽ, പുതിയ സർക്കുലർ പ്രകാരം രേഖകളില്ലാത്ത സ്വർണമോ പണമോ പിടിച്ചെടുത്താൽ അത് സർക്കാരിലേക്ക് കണ്ടുകെട്ടുകയും ഉടമയ്ക്കും ജീവനക്കാർക്കും മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നതുമാണ് പുതിയ നിയമം. പരമ്പരാഗതമായി നിയമാനുസരണം പ്രവർത്തിക്കുന്ന സ്വർണ വ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെടുന്നു," ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ( AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

വിമാനത്താവളങ്ങൾ വഴി കള്ളക്കടത്തായി വരുന്ന സ്വർണം എങ്ങോട്ടാണ് പോകുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കണ്ടുപിടിക്കാനാകാത്തത് നിരാശജനകമാണ്. സമൂഹത്തെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന നടപടി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

click me!