ക്രിപ്‌റ്റോ കറന്‍സികള്‍ പൂര്‍ണമായും നിരോധിക്കണമെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് റിസര്‍വ് ബാങ്ക്. വിദേശ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടക്കാനുള്ള സാധ്യതയെക്കുറിച്ച് ആദായനികുതി വകുപ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ക്രിപ്‌റ്റോ കറന്‍സികള്‍ പൂര്‍ണമായും നിരോധിക്കുന്നതിന് അനുകൂലമായ നിലപാടുമായി റിസര്‍വ് ബാങ്ക്. വിദേശ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ പ്രയാസമാണെന്ന ആശങ്ക ആദായനികുതി വകുപ്പും പങ്കുവച്ചു. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമപരമായ അനുമതി നല്‍കണമോ അതോ നിരോധിക്കണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഇത്തരം ഡിജിറ്റല്‍ ആസ്തികള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകളെക്കുറിച്ച് പ്രധാന ഏജന്‍സികളെല്ലാം കടുത്ത ആശങ്കയിലാണെന്ന് വ്യക്തമാക്കുന്നതാണ് ആര്‍ബിഐയുടേയും ആദായ നികുതി വകുപ്പിന്റേയും നിലപാട്.
കടുത്ത നിയന്ത്രണം വേണം: നിലപാടില്‍ ഉറച്ച് ആര്‍ബിഐ
ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ ക്രിപ്‌റ്റോ കറന്‍സികളിലോ സ്വകാര്യ സ്റ്റേബിള്‍ കോയിനുകളിലോ നിക്ഷേപം നടത്താനോ ഇടപാടുകള്‍ നടത്താനോ പാടില്ലെന്നാണ് കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നത്. ക്രിപ്‌റ്റോ വിപണിയിലെ തകര്‍ച്ച രാജ്യത്തെ വലിയ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് ആര്‍ബിഐ കരുതുന്നത്. ക്രിപ്‌റ്റോ കറന്‍സികളെ രാജ്യത്തെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്തു നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് താല്പര്യപ്പെടുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്നതിന് നിയമപരമായ തടസമില്ലെങ്കിലും, ആര്‍ബിഐയുടെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ കാരണം പ്രമുഖ ബാങ്കുകളെല്ലാം ഈ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
നികുതി വെട്ടിപ്പ് സാധ്യത; ആശങ്കയുമായി ആദായനികുതി വകുപ്പ്
വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ വഴി നടക്കുന്ന ഇടപാടുകള്‍ കണ്ടെത്തുക പ്രയാസമാണെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇത് കൃത്യമായി നികുതി ഈടാക്കുന്നതിന് തടസമാവുകയും നികുതി വെട്ടിപ്പിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച് മെയ് മാസത്തെ അവസാനത്തോടെ ഇന്ത്യയില്‍ ഏകദേശം 3.9 കോടി (39 മില്യണ്‍) ക്രിപ്‌റ്റോ വ്യാപാരികളുണ്ട്. ഇവരുടെ പക്കല്‍ ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.
തീരുമാനമാകാതെ നിയമനിര്‍മ്മാണം
വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി നയം വ്യക്തതയില്ലാതെ തുടരുകയാണ്.
2018: ക്രിപ്‌റ്റോ സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള ആര്‍ബിഐയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അതിനുശേഷം കൃത്യമായ നിയമമില്ലാത്ത ഒരു സാഹചര്യത്തിലാണ് രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ നടക്കുന്നത്.
2021: സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാനായി സര്‍ക്കാര്‍ ഒരു കരട് ബില്‍ തയ്യാറാക്കിയെങ്കിലും അത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചാ രേഖകളും പലതവണ വൈകി.
സ്റ്റേബിള്‍ കോയിനുകളെക്കുറിച്ചും ആര്‍ബിഐ കടുത്ത ആശങ്ക ഉന്നയിക്കുന്നുണ്ട്. വിദേശ കറന്‍സികളുമായി ബന്ധിപ്പിച്ചിട്ടുള്ള സ്റ്റേബിള്‍ കോയിനുകള്‍ ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തെ ബാധിച്ചേക്കാം. രൂപയുമായി ബന്ധിപ്പിച്ച സ്റ്റേബിള്‍ കോയിനുകള്‍ ആണെങ്കില്‍ അത് കറന്‍സി ഇറക്കുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം കുറയ്ക്കുകയും വിപണിയിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം ഡിജിറ്റല്‍ ആസ്തികളെ രാജ്യത്തെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തണമെന്നാണ് ആര്‍ബിഐയുടെ നിലപാട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2025 ലെ വരുമാന കണക്കുകള്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് ലോകം കണ്ടത്. അതേ സമയം, ട്രംപും കുടുംബവും നടത്തുന്ന ക്രിപ്‌റ്റോ സംരംഭങ്ങളില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 1.4 ബില്യണ്‍ ഡോളറിലധികം ഇന്ത്യൻ രൂപയിൽ ഏകദേശം 13,440 കോടിയിലധികം രൂപ വരുമാനം നേടിയെന്നാണ് കണക്കുകൾ. ഇക്കഴിഞ്ഞയാഴ്ച്ചയാണ് യുഎസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സ് ഇതു സംബന്ധിച്ച രേഖകൾ പുറത്തു വിട്ടത്.


