
വാഷിംങ്ടണ്‍: ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന ജൂണ്‍ അഞ്ചോടെ അവസാനിപ്പിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തരം ഒരു നടപടിയിലേക്ക് ട്രംപ് നീങ്ങുന്നത്. വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുൻഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ജൂണ്‍ അഞ്ചുമുതല്‍ മുന്‍ഗണന നിര്‍ത്താന്‍ തീരുമാനിച്ചത്. യുഎസിൽ എഴുപതുകൾ മുതൽ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങൾക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങൾ അവരുടെ വിപണി അമേരിക്കൻ കമ്പനികൾക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.