സ്വകാര്യ ജീവനക്കാരുടേത് അടക്കമുള്ള കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ

By Web TeamFirst Published Aug 5, 2020, 10:35 PM IST
Highlights

ആകെ പ്രീമിയം തുക 464.98 കോടിയാണ്. ഇത് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും ചേർന്ന് പങ്കുവയ്ക്കും. 

ഛണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിവിധ ബോർഡ് കോർപ്പറേഷനുകളിലെ ജീവനക്കാർക്കും സംഘടിത സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുമായി പഞ്ചാബ് സർക്കാർ. ബുധനാഴ്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് - സർബത് സേഹത് ബിമ യോജനയിൽ പുതുതായി കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

പദ്ധതിയുടെ കാലാവധി 2021 ആഗസ്റ്റ് 19 വരെ നീട്ടി. നിലവിൽ 42.27 ലക്ഷം പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 14.86 ലക്ഷം കുടുംബങ്ങളെ 2011 ലെ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെൻസസ് പ്രകാരം ഉൾപ്പെടുത്തിയതാണ്. ശേഷിച്ചവരിൽ 16 ലക്ഷം കുടുംബങ്ങൾ സ്മാർട്ട് റേഷൻ കാർഡ് ഉടമകളാണ്. 11 ലക്ഷം കുടുംബങ്ങൾ കർഷകരും നിർമ്മാണ തൊഴിലാളികളും ചെറുകിട വ്യാപാരികളും അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരുമാണ്. ഒരു വർഷം ഒരു കുടുംബത്തിന് 1100 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്.

ആകെ പ്രീമിയം തുക 464.98 കോടിയാണ്. ഇത് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും ചേർന്ന് പങ്കുവയ്ക്കും. പഞ്ചാബ് മന്തി ബോർഡ്, ബിൽഡിങ് ആന്റ് കൺസ്ട്രക്ഷൻ വർക്കേർസ് വെൽഫെയർ ബോർഡ്, എക്സൈസ് ആന്റ് ടാക്സേഷൻ വകുപ്പ്, സംസ്ഥാന സർക്കാരിന്റെ മാധ്യമ സ്ഥാപനമായ പൺമീഡിയ എന്നിവയാണ് തുക പങ്കിടുന്ന വകുപ്പുകൾ. 

click me!