ഇന്ന് ഓഹരി വിപണി ആരംഭിച്ചപ്പോൾ 2336 രൂപയായിരുന്നു ടൈറ്റൻ കമ്പനിയുടെ ഓഹരി മൂല്യം
മുംബൈ: ഇന്ന് വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണിയിൽ രാകേഷ് ജുൻജുൻവാലയ്ക്ക് വമ്പൻ നഷ്ടം. ടൈറ്റൻ കമ്പനിയുടെ ഓഹരികളാണ് ഇദ്ദേഹത്തിന് നഷ്ടം വരുത്തിയത്. പത്ത് മിനിറ്റ് കൊണ്ട് 318 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുൻജുൻവാലയ്ക്ക് ഉണ്ടായത്.
ഇന്ന് ഓഹരി വിപണി ആരംഭിച്ചപ്പോൾ 2336 രൂപയായിരുന്നു ടൈറ്റൻ കമ്പനിയുടെ ഓഹരി മൂല്യം. എന്നാൽ 9.25 ആയപ്പോഴേക്കും മൂല്യം 2283 രൂപയായി ഇടിഞ്ഞു. ഇന്നലെ വിപണിയിൽ 2357.25 രൂപയിലാണ് ടൈറ്റൻ കമ്പനിയുടെ ഓഹരി ക്ലോസ് ചെയ്തത്. എന്നാൽ ഇന്ന് വിപണി തുറന്ന ഉടൻ ഓഹരി 73.60 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ജുൻജുൻവാലയ്ക്ക് തിരിച്ചടിയേറ്റത്.
രാകേഷ് ജുൻജുൻവാലയ്ക്ക് 33760395 ഓഹരിയാണ് ടൈറ്റൻ കമ്പനിയിലുള്ളത്. കമ്പനിയുടെ ആകെ പെയ്ഡ് അപ്പ് കാപിറ്റലിന്റെ 3.80 ശതമാനം വരുമിത്. അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുൻജുൻവാലയ്ക്ക് 9540575 ഓഹരികളുണ്ട്. ഇത് 1.07 ശതമാനം വരും. ഇരുവർക്കും ആകെ 43300970 ഓഹരികളാണ് ടൈറ്റൻ കമ്പനിയിലുള്ളത്. ഒരു ഓഹരിക്ക് പത്ത് മിനിറ്റിൽ ഉണ്ടായ 73.60 രൂപയുടെ നഷ്ടം കണക്കാക്കുമ്പോൾ 43300970 ഓഹരികളുള്ള ജുൻജുൻവാലയ്ക്കും ഭാര്യയ്ക്കും 318 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.