പലിശ കൂട്ടി ആർബിഐ; റിപ്പോ 50 ബിപിഎസ് ഉയർന്നു

By Web TeamFirst Published Sep 30, 2022, 10:31 AM IST
Highlights

റിപ്പോ ഉയർത്തി ആർബിഐ. പണപ്പെരുപ്പം നിയന്ത്രിക്കാൻ വീണ്ടും നിരക്ക് വർദ്ധന. വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയർന്നേക്കും 

ദില്ലി: മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം ആർബിഐ  പലിശ നിരക്ക് ഉയർത്തി. റിപ്പോ  50 ബേസിസ് പോയിന്റ് ഉയർത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർദ്ധനയാണ് ഇത്.  

രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും ആർബിഐയുടെ പരിധിക്ക് മുകളിൽ ആയതിനാൽ പലിശ നിരക്ക് വർദ്ധന വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. റിപ്പോ ഉയർന്നതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശകൾ ഉയർത്തിയേക്കും. 

Read Also: കത്തിക്കയറി സ്വർണവില; രണ്ട് ദിവസംകൊണ്ട് ഉയർന്നത് 680 രൂപ

രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനാണ് നിരക്ക് വർദ്ധനയെന്ന്   ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സൂചികകൾക്ക് അനുസൃതമായാണ് നിരക്കുകൾ ഉയർത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (എസ്ഡിഎഫ്) 5.6 ശതമാനമായും എംഎസ്എഫ്, ബാങ്ക് നിരക്ക് 6.15 ശതമാനമായും ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ആർബിഐ ഇതുവരെ റിപ്പോ നിരക്ക് 190 ബിപിഎസ് ഉയർത്തി. ജൂണിലെ എംപിസി യോഗത്തിന് ശേഷം  50 ബിപിഎസ്  വർദ്ധിപ്പിച്ച് റിപ്പോ 5.4 ശതമാനമാക്കി. അതിനുമുൻപ് റിപ്പോ നിരക്ക്  4.9 ശതമാനം ആയിരുന്നു. 

ആർബിഐയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം നടപ്പ് സാമ്പത്തിക വർഷത്തിൽ 6.7 ശതമാനമായി നിലനിർത്തി, ജൂലൈ മുതൽ സെപ്തംബർ വരെ  7.1 ശതമാനവും ഒക്ടോബർ മുതൽ ഡിസംബർ വരെ 6.4 ശതമാനവും ജനുവരി മുതൽ മാർച്ച് വരെ 5.8 ശതമാനവുമാണ് സിപിഐ പണപ്പെരുപ്പം അനുമാനിച്ചിരിക്കുന്നത്. 

Read Also: ആർബിഐയുടെ നയ പ്രഖ്യാപനത്തിലേക്ക് കണ്ണുനട്ട് നിക്ഷേപകർ; സൂചികകൾ താഴ്ന്നു

എംപിസിയുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനമാണ്. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച 6.7 ശതമാനമാണ്. കാർഷിക, സേവന മേഖലകളുടെ മികച്ച പ്രകടനം കാരണം ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളർച്ച കൈവരിച്ചു. 
 

click me!