വായ്പയെടുത്തവര്‍ക്ക് ആശ്വാസമായി ആര്‍ബിഐ തീരുമാനം; ഫ്‌ളോട്ടിങ് നിരക്കിലുള്ള ഭവന വായ്പകള്‍ക്ക് ഇനി പ്രീപേമെന്റ് ചാര്‍ജില്ല

Published : Jul 05, 2025, 07:20 PM IST
Mistakes to avoid when using a personal loan calculator

Synopsis

ജനുവരി 1-നോ അതിനുശേഷമോ അംഗീകരിക്കുന്നതോ പുതുക്കുന്നതോ ആയ ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക് മാത്രമാണ് ഈ പുതിയ നിയമം ബാധകമാകുക

വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസം നല്‍കി റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം. 2026 ജനുവരി 1 മുതല്‍ ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക് പ്രീപേമെന്റ് ചാര്‍ജ് ഈടാക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു. അതായത്, കാലാവധി തീരുന്നതിന് മുന്‍പ് വായ്പ തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി അധിക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.

ഈ നിയമം ഏതെല്ലാം വായ്പകള്‍ക്ക് ബാധകമാകും? 2026 ജനുവരി 1-നോ അതിനുശേഷമോ അംഗീകരിക്കുന്നതോ പുതുക്കുന്നതോ ആയ ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക് മാത്രമാണ് ഈ പുതിയ നിയമം ബാധകമാകുക. എല്ലാ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ക്ക് ബിസിനസ് ആവശ്യത്തിനല്ലാതെ നല്‍കുന്ന ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്ക് (ഒരാള്‍ മാത്രമുള്ളതോ ഒന്നിലധികം പേരുള്ളതോ ആയ വായ്പകള്‍ക്ക്) പ്രീപേമെന്റ് ചാര്‍ജ് ഈടാക്കില്ല. വ്യക്തിഗത ബിസിനസുകള്‍ക്കോ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കോ നല്‍കുന്ന ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്കും പ്രീപേമെന്റ് ചാര്‍ജ് ഈടാക്കരുതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍ തുടങ്ങിയ ചില ബാങ്കുകള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്‌സി-എംഎല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രീപേമെന്റ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.

ആര്‍ക്കൊക്കെയാണ് ഇതിന്റെ പ്രയോജനം? ആര്‍ബിഐയുടെ ഈ തീരുമാനം ഭവന വായ്പയെടുത്തവര്‍ക്കും ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പയെടുത്തവര്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും. നിലവില്‍ മിക്ക ഭവന വായ്പകളും ഫ്‌ലോട്ടിങ് നിരക്കിലാണ്. അതിനാല്‍, കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. എംഎസ്ഇ മേഖലയില്‍ നിന്നുള്ള വായ്പയെടുക്കുന്നവര്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും. ഭാഗികമായോ പൂര്‍ണ്ണമായോ വായ്പ തിരിച്ചടച്ചാലും ഈ നിയമം ബാധകമാകും. പണം എവിടെ നിന്ന് വരുന്നു എന്നതും ഇവിടെ ഒരു വിഷയമല്ല. കൂടാതെ, മിനിമം ലോക്ക്-ഇന്‍ പിരീഡ് ഉണ്ടായിരിക്കുകയുമില്ല.

പ്രീപേമെന്റ് ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ വിവിധ ബാങ്കുകളും എന്‍ബിഎഫ്സികളും വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നത് ഉപഭോക്തൃ പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തത്. ഫിക്‌സഡ് ടേം വായ്പകളുടെ കാര്യത്തില്‍, ഏതെങ്കിലും ധനകാര്യ സ്ഥാപനം പ്രീപേമെന്റ് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍, അത് മുന്‍കൂട്ടി അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആര്‍ബിഐ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം