
ദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ കമ്മിറ്റി വീണ്ടും യോഗം ചേരും. വിലക്കയറ്റത്തിന്റെ തോത് പ്രതീക്ഷിച്ചതിലും ഉയർന്നതോടെയാണ് വീണ്ടും യോഗം വിളിച്ചു ചേർക്കുന്നത്. നവംബർ മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനോട് റിസർവ് ബാങ്കിന്റെ പ്രതികരണം ഈ യോഗത്തിൽ വ്യക്തമാകും. വിലക്കയറ്റം പ്രതീക്ഷിച്ചതിലും ഉയരുന്ന സാഹചര്യത്തിൽ, റിസർവ്ബാങ്ക് യോഗം ചേർന്ന് ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വിലക്കയറ്റം പിടിച്ചു നിർത്താൻ എടുത്തേക്കാവുന്ന സമയവും ഒരു റിപ്പോർട്ട് വഴി കേന്ദ്രസർക്കാരിനെ അറിയിക്കണം എന്നാണ് നിലവിലെ ചട്ടം.
സെപ്റ്റംബർ 30 നായിരുന്നു ധന നയ യോഗം ചേർന്നിട്ടുണ്ടായിരുന്നത്. അടുത്ത യോഗം ഡിസംബർ 5 നും 7 നും ഇടയിലായിരുന്നു നടക്കേണ്ടിയിരുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ യോഗം നവംബർ 2 നാണു നടക്കുക. ഇതിനു ശേഷമാണു ആർബിഐ അടിയന്തിര യോഗം ചേരുക
ഇക്കഴിഞ്ഞ ഒൿടോബർ 12ന് പുറത്തുവന്ന റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ മാസത്തിലെ ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പം 7.41 ശതമാനമാണ്. രണ്ട് ശതമാനം മുതൽ ആറു ശതമാനത്തിനുള്ളിൽ വരെ വിലക്കയറ്റത്തിന്റെ തോത് പിടിച്ചു നിർത്തണം എന്നായിരുന്നു റിസർവ് ബാങ്കിന്റെ പണ നയ കമ്മിറ്റി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭക്ഷ്യവിലക്കയറ്റം ആണ് പണപ്പെരുപ്പം ഉയരാനുള്ള കാരണം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് പണപ്പെരുപ്പത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ഭക്ഷ്യവിലകയറ്റം ഓഗസ്റ്റിലെ 7.62 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 8.60 ശതമാനമായി ഉയർന്നു. ഇതോടെ ആർബിഐ നിരക്കുകൾ ഉയർത്താനുള്ള സാധ്യത ഉയർന്നു. റിപ്പോ ഉയരുന്നതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ മേഖല ബാങ്കുകൾ നിക്ഷേപ, വായ്പാ പലിശ നിരക്കുകൾ ഉയർത്തിയേക്കും.