
കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയൻസ് ഇൻഡസ്ട്രീസും സംയുക്ത സംരംഭത്തിലേക്ക് കടക്കുന്നു. ഇന്ത്യയിലെ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ കളിപ്പാട്ട നിര്‍മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ബ്രാന്റ്‌സ് ലിമിറ്റഡ് (ആര്‍ബിഎല്‍) ഏറ്റെടുക്കും. യൂറോപ്പിൽ 25 വർഷത്തിലേറെ കളിപ്പാട്ട നിർമാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്‌നോ.
പ്ലാസ്റ്റിക് ലെഗ്‌നോയുമായി കൈകോർക്കുന്നതിലൂടെ റിലയന്‍സ് ബ്രാന്റ്‌സ് ലിമിറ്റഡിന്റെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 2009ലാണ് പ്ലാസ്റ്റിക് ലെഗ്‌നോ ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ടോയ് റീട്ടെയിലറും ഹോംഗ്രൗൺ ടോയ് ബ്രാൻഡുമായ ഹാംലിസുമായി റിയലന്‍സ് ശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. നിലവില്‍ 15 രാജ്യങ്ങളിലായി 213 സ്റ്റോറുകളുള്ള ഹാംലീസിന് ഇന്ത്യയിലും വലിയ കളിപ്പാട്ട വ്യവസായ ശൃംഖലയുണ്ട്. ആഭ്യന്തര ഉപഭോഗത്തിന് മാത്രമായല്ലാതെ ആഗോള കളിപ്പാട്ട റീട്ടെയിൽ വ്യവസായത്തിലേക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ ഇതിലൂടെ സാധിക്കും എന്നാണ് റിലയൻസിന്റെ പ്രതീക്ഷ.
കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. റിഫൈനിംഗ്, ടെലികോം, റീട്ടെയിൽ ബിസിനസുകൾ നയിക്കുന്ന കമ്പനിയുടെ അറ്റാദായം 22.5 ശതമാനം വർധിച്ച് 16,203 കോടി രൂപയായെന്നാണ് റിപ്പോർട്ട്. ഇതോടെ 100 ബില്യൺ ഡോളർ കടന്ന മൊത്ത വരുമാനമുള്ള ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി. കമ്പനിയുടെ അകെ വരുമാനം 36.8 ശതമാനം ഉയർന്ന് 2.11 ലക്ഷം കോടിയുമായി. ഒരു ഓഹരിക്ക് 8 രൂപ വീതം ഓഹരിയുടമകൾക്ക് ലാഭ വിഹിതം നൽകുമെന്നാണ് കമ്പനി അറിയിച്ചിരുന്നു. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് സബ്സിഡിയറി റിലയൻസ് ജിയോയുടെ അറ്റാദായം 15.4 ശതമാനം വർധിച്ച് 4,173 കോടി രൂപയും ആയിരുന്നു.
Read Also : Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്