
ബോയ് ഫ്രണ്ടില്ലാതെ വിഷമിക്കുന്ന പെൺകുട്ടികൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ബോയ്ഫ്രണ്ടിനെ കിട്ടും. അതും നമ്മുടെ രാജ്യത്ത് !എന്താ ഞെട്ടിയോ? ഞെട്ടണ്ട. സംഗതി സത്യമാണ്. ദിവസ വാടക 1500 രൂപ കൊടുത്താൽ ഈസിയായി കിട്ടും ഇനിയൊരു ബോയ്‌ഫ്രെണ്ടിനെ... വൈറൽ ജപ്പാൻ കൺസെപ്റ്റ് നമ്മുടെ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. സംഭവം അങ്ങ് ഡൽഹിയിൽ തുടങ്ങിയുട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്‍സ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഇഷ ഭല്ലയാണ് ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുന്നത്.
Kopartner.in എന്ന വെബ്‌സൈറ്റിലൂടെ ഒരു പുരുഷ സുഹൃത്തിനെ ബുക്ക് ചെയ്തതായാണ് ഇഷ തന്റെ വിഡിയോയിൽ പങ്കുവെച്ചിരിക്കുന്ന വിവരം. ''റന്റ്-എ-ബോയ്ഫ്രണ്ട്'' എന്ന് നമുക്ക് സംഭവത്തെ വിശേഷിപ്പിക്കാമെങ്കിലും വെബ്‌സൈറ്റില്‍ അത്തരമൊരു പേര് നേരിട്ട് ഉപയോഗിച്ചിട്ടില്ല. ഇഷ പറയുന്നത് പ്രകാരമാണെങ്കിൽ Kopartner.in എന്ന വെബ്‌സൈറ്റിൽ ആദ്യം ലോഗിൻ ചെയ്ത് ഒരു പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം. അങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഓപ്‌ഷനുകൾ ലഭിക്കും.
ഉദാഹരണത്തിന് വൃദ്ധപരിചരണം, സമയം ചെലവഴിക്കാനുള്ള കൂട്ടാളി, ക്ലബിങ് പാര്‍ട്ണര്‍, സിനിമാ പങ്കാളി, ഷോപ്പിങ് പാര്‍ട്ണര്‍, മെഡിക്കല്‍ സപ്പോര്‍ട്ട്, വീട്ടാവശ്യങ്ങള്‍ക്ക്, ട്രാവല്‍ പാര്‍ട്ണര്‍ എന്നിങ്ങനെയൊക്കെ ഓപ്ഷനുകൾ. ഇതിൽ നിങ്ങൾക്ക് ഇതിനാണോ ആളെ ആവശ്യം ആ ഓപ്‌ഷൻ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഏകദേശം 1,000 മുതല്‍ 1,500 വരെയാണ് ഒരു ദിവസത്തെ ചെലവ്. എടുക്കുന്ന പണിയ്ക്ക് അനുസരിച്ച് ഒരുപക്ഷെ റേറ്റിൽ വ്യത്യാസം വന്നേക്കാം. ഓണ്‍ലൈനായി ബുക്കിങിന് ശേഷം ലൊക്കേഷൻ നൽകുക . നല്‍കിയ ലൊക്കേഷനില്‍ നിങ്ങൾക്ക് പാര്‍ട്ണറെ കണ്ടുമുട്ടാം.
കണ്ടന്റ് ക്രിയേറ്ററായ ഇഷ ഭല്ല ഇത്തരത്തിൽ കണ്ടെത്തിയ കോപാർട്ണറിനോടൊപ്പം ഷോപ്പിങ്ങിന് പോയ അനുഭവവും വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്കിങിന് ശേഷം, നല്‍കിയ ലൊക്കേഷനില്‍ പാര്‍ട്ണറെ കണ്ടുമുട്ടുകയും അയാള്‍, ഷോപ്പിംഗില്‍ സഹായിക്കുകയും ബാഗുകള്‍ ചുമക്കുകയും സംസാരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തതായി ഇഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇഷയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഇത്തരമൊരു സേവനം എത്തിയതില്‍ പലരും അതിശയപ്പെടുന്നു. ഇതൊക്കെ സത്യമാണോ, ഗേൾ ഫ്രണ്ടിനെ കിട്ടുമോ, എവിടേക്കാണ് ഞങ്ങൾ സിവി അയക്കേണ്ടത് ഞങ്ങൾ റെഡി ആണ്, നല്ല തമാശ, പാത്രം കഴുകാനും അലക്കാനും ബോയ് ഫ്രണ്ടിനെ കിട്ടുമോ എന്നിങ്ങനെ ചിലരെല്ലാം ട്രോളുകള്‍ പങ്കുവെച്ചപ്പോള്‍, മറ്റുചിലര്‍ സര്‍വ്വീസിന്റെ വിശ്വാസ്യതയെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.