ആന്‍ഡമാന്‍ കടലില്‍ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയില്‍ ഇന്ത്യ; പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റം

Published : Jun 05, 2026, 05:28 PM IST
Natural Gas

Synopsis

ആന്‍ഡമാന്‍ കടലില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. 'വിജയപുരം-3' എന്ന പര്യവേക്ഷണ കിണറ്റിലാണ് പുതിയ കണ്ടെത്തല്‍. ഈ ബ്ലോക്കില്‍ കുഴിച്ച മൂന്ന് കിണറുകളില്‍ രണ്ടിലും ഇന്ധന സാന്നിധ്യം സ്ഥിരീകരിച്ചതോടെ കമ്പനിയുടെ ഓഹരി വിലയും ഉയര്‍ന്നു.

ആന്‍ഡമാന്‍ കടല്‍ത്തീര മേഖലയില്‍ പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഈ മേഖലയില്‍ കമ്പനി നടത്തുന്ന പര്യവേക്ഷണങ്ങള്‍ക്കിടയിലെ രണ്ടാമത്തെ വലിയ കണ്ടെത്തലാണിത്. വാര്‍ത്ത പുറത്തുവന്നതോടെ ഓയില്‍ ഇന്ത്യയുടെ ഓഹരി നേട്ടം കൈവരിച്ചു. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള 'ആന്‍ഡമാന്‍ ഷാലോ ഓഫ്ഷോര്‍ ബ്ലോക്കില്‍' സ്ഥിതി ചെയ്യുന്ന 'വിജയപുരം-3' എന്ന പര്യവേക്ഷണ കിണറ്റിലാണ് പുതുതായി പ്രകൃതിവാതകം കണ്ടെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ ഏക്രേജ് ലൈസന്‍സിങ് പോളിസിപ്രകാരം 355 മീറ്റര്‍ ആഴമുള്ള കടല്‍മേഖലയിലാണ് ഈ കിണര്‍ കുഴിച്ചത്.

കണ്ടെത്തല്‍ 1,900 മീറ്റര്‍ ആഴത്തില്‍

കടലിനടിയില്‍ 1,900 മീറ്ററിലധികം ആഴത്തിലുള്ള 'ഇയോസീന്‍ ഫോര്‍മേഷന്‍' എന്ന പാറക്കെട്ടുകള്‍ക്കിടയിലാണ് ആദ്യഘട്ട പരിശോധനകള്‍ നടത്തിയത്. ഇവിടെ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം കമ്പനി സ്ഥിരീകരിച്ചു. കിണറ്റില്‍ ആവശ്യമായ ദ്വാരങ്ങള്‍ ഇട്ടയുടന്‍ തന്നെ വലിയ മര്‍ദ്ദത്തോടെ ഗ്യാസ് പുറത്തേക്ക് വരാന്‍ തുടങ്ങിയതായി ഓയില്‍ ഇന്ത്യ വ്യക്തമാക്കി. ലഭിച്ച പ്രകൃതിവാതകത്തിന്റെ ഘടനയും അതിന്റെ ഊര്‍ജ്ജക്ഷമതയും നിര്‍ണ്ണയിക്കുന്നതിനായി ഗ്യാസ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടാതെ ഈ വാതകത്തിന്റെ കൃത്യമായ ഉത്ഭവം മനസിലാക്കുന്നതിനായി ഐസോടോപ്പ് പഠനങ്ങളും നടത്തുന്നുണ്ട്. ഈ മേഖലയില്‍ വന്‍തോതില്‍ ഇന്ധന നിക്ഷേപമുണ്ടെന്നതിന്റെ സൂചനയാണിതെന്നും ഭാവിയിലെ വിപുലമായ ഖനന പദ്ധതികള്‍ക്ക് ഇത് ഏറെ സഹായകരമാകുമെന്നും കമ്പനി അറിയിച്ചു.

മൂന്ന് കിണറുകളില്‍ രണ്ടിലും വിജയം

നേരത്തെ 2025 സെപ്റ്റംബറില്‍ 'വിജയപുരം-2' എന്ന പര്യവേക്ഷണ കിണറ്റിലും ഓയില്‍ ഇന്ത്യ പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. ഈ ബ്ലോക്കില്‍ ഇതുവരെ കുഴിച്ച മൂന്ന് പര്യവേക്ഷണ കിണറുകളില്‍ രണ്ടെണ്ണത്തിലും ഇതോടെ ഇന്ധന സാന്നിധ്യം സ്ഥിരീകരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.ആദ്യ കണ്ടെത്തലിന് ശേഷം കമ്പനി ഇവിടെ കൂടുതല്‍ പഠനങ്ങള്‍ ആരംഭിച്ചിരുന്നു.

ഓഹരി വിപണിയിലെ പ്രതികരണം

വലിയ തോതില്‍ പ്രകൃതിവാതകം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഓയില്‍ ഇന്ത്യയുടെ ഓഹരി വിലയും നേട്ടം കൈവരിച്ചു. 488.95 രൂപയിലാണ് ഓയില്‍ ഇന്ത്യയുടെ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരി മൂല്യം 14 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ആർബിഐ വായ്പാനയം നയം നമ്മളെ ബാധിക്കുമോ? പ്രവാസികൾക്ക് 'ലോട്ടറി'; എന്തൊക്കെ ശ്രദ്ധിക്കണം?
4 വർഷത്തെ കാത്തിരിപ്പും ആവേശവും! 6,238 കോടിയുടെ സമ്മാനം; ജയിച്ചില്ലെങ്കിലും 87 കോടി ഉറപ്പ്; ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നതെന്ത്?