Inflation : പണപ്പെരുപ്പത്തിൽ വീർപ്പുമുട്ടി രാജ്യം; റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും

By Web TeamFirst Published May 13, 2022, 12:23 PM IST
Highlights

ഭക്ഷ്യ-ഇന്ധന വിലകൾ ക്രമാതീതമായി ഉയരുന്നതിലൂടെ പണപ്പെരുപ്പം എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയായിരുന്നു. 

ദില്ലി : എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ പണപ്പെരുപ്പം. ഏപ്രിലിൽ ചില്ലറവിൽപ്പന വിപണിയിൽ പണപ്പെരുപ്പം 7.79% ആയി ഉയർന്നു. അതെ സമയം മൊത്ത വില്പന വിപണിയിൽ പണപ്പെരുപ്പം 7.5% ഉയർന്നു. ഭക്ഷ്യ-ഇന്ധന വിലകൾ ക്രമാതീതമായി ഉയരുന്നതിലൂടെ പണപ്പെരുപ്പം എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയായിരുന്നു. 

വിപണിയിൽ സാധനങ്ങളുടെ വില കുതിച്ചുയരുകയും അതെ സമയം പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നതാണ് പണപ്പെരുപ്പം. മാർച്ചിൽ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 7.79% ആയി ഉയർന്ന് എട്ട്‌ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. 

Read Also : പെട്രോളിനും ഡീസലിനും പിന്നാലെ അടിവസ്ത്രങ്ങൾക്കും വില വർധിക്കുന്നു; കാരണം ഇത്

റഷ്യ ഉക്രൈൻ സംഘർഷം വിപണികളെ സാരമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. ഒപ്പം  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ  രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചു. 

ജൂണിലെ പണനയത്തിൽ റിസർവ്‌ബാങ്ക്‌ റിപ്പോ നിരക്ക് 25-40 ബേസിസ് പോയിന്റ് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു വിദഗ്‌ധർ വിലയിരുത്തുന്നത്. പണപ്പെരുപ്പം ഗണ്യമായി ഉയർന്നതിനെ തുടർന്ന് റിസർവ്‌ബാങ്ക്‌ റിപ്പോനിരക്ക്‌  40 ബേസിസ് പോയിന്റുകൾ ഉയർത്തിയിരുന്നു. നാല് വർഷം മാറ്റമില്ലാതെ തുടർന്ന നിരക്കാണ് ആർബിഐ ഉയർത്തിയത്. പണപ്പെരുപ്പം ഉയർന്ന  സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് റിസർവ്‌ബാങ്ക്‌  ഇതിലൂടെ ലക്ഷ്യമിടുന്നത്.
 

click me!