SBI: വായ്പ നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ; രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണ

By Web TeamFirst Published May 16, 2022, 11:04 AM IST
Highlights

റിസർവ് ബാങ്ക് റിപ്പോ നിരക്ക് അപ്രതീക്ഷിതമായി ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ഉയർത്തിയിരുന്നു. 

ദില്ലി : ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (SBI) അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (MCLR) വർധിപ്പിച്ചു. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐയുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കുകൾ ഉയർത്തുന്നത്.

എസ്ബിഐയുടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയർത്തി 7.20 ശതമാനമാക്കി.  രണ്ട് വർഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമാക്കി ഉയർത്തി. അതേസമയം മൂന്ന് വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമാക്കി ഉയർത്തി.ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി ഉയർത്തി.  മെയ് 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും എന്ന് എസ്ബിഐ അറിയിച്ചു. 

റിസർവ് ബാങ്ക് (RBI) റിപ്പോ നിരക്ക് അപ്രതീക്ഷിതമായി ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ഉയർത്തിയിരുന്നു. 10 ബേസിസ് പോയിന്റുകൾ ആയിരുന്നു അപ്പോഴും വർധിപ്പിച്ചത്. ആർബിഐ റിപ്പോ റേറ്റ് 4  ശതമാനത്തിൽ നിന്നും 4.40 ശതമാനം ആക്കി ഉയർത്തിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ആകെ 20 ബേസിസ് പോയിന്റുകൾ എസ്ബിഐ വർധിപ്പിച്ചു.   

SBI : ലാഭം 41 ശതമാനം ഉയർത്തി എസ്ബിഐ
 

ദില്ലി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) അറ്റാദായം 41 ശതമാനം ഉയർന്നു. 2022 മാർച്ചിൽ അവസാനിച്ച ത്രൈമാസ കണക്കിൽ എസ്ബിഐയുടെ (SBI) ലാഭം 41 ശതമാനം ഉയർന്ന് 9,113.5 കോടി രൂപയായി. അതേസമയം എസ്ബിഐയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2022ലെ മൂന്നാം പാദത്തിലെ 1.2 ട്രില്യണിൽ നിന്ന് 1.12 ട്രില്യൺ രൂപയായി. 

അറ്റ ​​പലിശ വരുമാനം 31,198 കോടി രൂപയിൽ നിന്നും 15.3 ശതമാനം ഉയർന്ന പശ്ചാത്തലത്തിലാണ് അറ്റാദായ വളർച്ച. എങ്കിൽപ്പോലും 31,570 കോടി രൂപയെന്ന നിരീക്ഷകരുടെ അനുമാനത്തേക്കാൾ കുറവായിരുന്നു വളർച്ച. എന്നാൽ എസ്ബിഐയുടെ  അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 34,540 കോടിയിൽ നിന്നും 27,966 കോടി രൂപയായി കുറഞ്ഞു. എസ്ബിഐയുടെ ലോൺ ബുക്ക് 2022 മാസം 31 അവസാനത്തോടെ 28.18 ട്രില്യൺ രൂപയായി.

click me!