Share Market Today : വിപണിയിൽ മുന്നേറി ഇൻഫോസിസ്; സെൻസെക്‌സ് 685 പോയിന്റ് ഉയർന്നു

By Web TeamFirst Published Oct 14, 2022, 5:01 PM IST
Highlights

 ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് വിപണിയെ നേട്ടത്തിലേക്ക് വഴി കാട്ടി. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെ എന്നറിയാം 
 


മുംബൈ: നഷ്ടം നികത്തി ഓഹരി വിപണി.ഐടി പ്രമുഖരായ ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികൾ കുതിച്ചതോടെ ബിഎസ്‌ഇ  സൂചിക 58,435 വരെ ഉയർന്നു. ബി എസ് ഇ സെൻസെക്‌സ് 685 പോയിന്റ് ഉയർന്ന് 57,920 ലും എൻ എസ്‌ ഇ നിഫ്റ്റി സൂചിക 17,300 ലെവലും മറികടന്ന് 169 പോയിന്റ് ഉയർന്ന് 17,186 ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ഇന്ന് 1,608 ഓഹരികൾ ഇടിഞ്ഞപ്പോൾ 1,835 ഓഹരികൾ മുന്നേറി, 

വിപണിയിൽ ഇന്ന് ഐഎഫ്ബി ഇൻഡസ്ട്രീസ്, ബ്രൈറ്റ്‌കോം ഗ്രൂപ്പ്, ടിസിഎൻഎസ് ക്ലോത്തിംഗ്, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ജിഎൻഎഫ്‌സി എന്നിവ 5 ശതമാനത്തിലധികം ഉയർന്നു. പോളി മെഡിക്യൂർ ആണ് ബിഎസ് ഇ യിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വരുൺ ബിവറേജസ്, ഷാഫ്‌ലർ ഇന്ത്യ, സ്പാർക്, നാഷണൽ അലൂമിനിയം എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ഓഹരികൾ.

Read Also: 5ജിക്ക് മുൻപ് 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി; അനുഗ്രഹത്തിനായി ബദ്രി-കേദാർ സന്ദർശനം

മേഖലകളിൽ ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത്‌കെയർ, ഐടി സൂചികകൾ 0.5-1.8 ശതമാനം ഉയർന്നപ്പോൾ മെറ്റൽ, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 0.5-1 ശതമാനം വീതം കുറഞ്ഞു. രണ്ടാം പാദത്തിലെ ഫലം പുറത്തുവിട്ടതോടെ ഇൻഫോസിസ് ഓഹരി 5 ശതമാനത്തിലധികം ഉയർന്ന് 1,494 രൂപയിലെത്തി. 
 
രാജ്യത്തെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിൽ 10.70 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പം 12.41 ശതമാനം ആയിരുന്നു.  മുന്‍വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തെ പണപ്പെരുപ്പം 11.64 ശതമാനം ആയിരുന്നു. അതേസമയം, ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 9.93 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 8.08 ശതമാനമായി കുറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് മിനറൽ ഓയിൽ, ഭക്ഷ്യവസ്തുക്കൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, രാസവസ്തുക്കൾ, രാസ ഉൽപന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, വൈദ്യുതി, തുണിത്തരങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ വിലയിൽ 49.79 ശതമാനവും ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയിൽ 44.72 ശതമാനവും വർധനവുണ്ടായി.  

 

click me!