
ദില്ലി : അടിസ്ഥാന പലിശ നിരക്കുകളിൽ (Interest Rate) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India) മാറ്റം വരുത്തി. നിലവിൽ ബാങ്കിൽ നിന്നും വായ്പ (Loan) എടുത്തവർക്ക് വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടാവുക. അടിസ്ഥാന പലിശ നിരക്കുകളിൽ 10 ബേസിസ് പോയിന്റ് ആണ് വർധിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന നിരക്കുകളിൽ വർദ്ധന ഉണ്ടാവുന്നത് പലിശ നിരക്കുകളിലെല്ലാം വർദ്ധനയുണ്ടാകും എന്നതിന്റെ സൂചനയാണ്. അതായത് പലിശനിരക്കുകൾ കുറഞ്ഞു വന്നിരുന്ന ട്രെൻഡ് അവസാനിക്കുന്നുവെന്ന് വ്യക്തം.
ഡിസംബർ ആദ്യവാരം 65 ലേക്ക് താഴ്ന്ന ക്രൂഡോയിൽ വില ഇപ്പോൾ വീണ്ടും 72 ലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനർത്ഥം ആഗോളവിപണിയിൽ ഇന്ധന ഉപഭോഗം കൂടുന്നുവെന്നാണ്. മൈക്രോൺ വകഭേദം കാര്യമായ പ്രത്യാഘാതം ഉണ്ടാക്കാതിരിക്കുകയും മൊത്തവില സൂചികയിൽ രണ്ടക്ക വർധന ഉണ്ടാവുകയും അതുവഴി ഉപഭോക്തൃ വില സൂചികയിൽ മാറ്റമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തുമെന്ന ഇപ്പോഴത്തെ കണക്കുകൂട്ടൽ ശരിയായി വരും.
പലിശനിരക്കുകൾ ഉയരുന്നത് സ്ഥിരനിക്ഷേപം ഉള്ളവർക്ക് അനുകൂലമായ ഘടകമാണ്. രണ്ടു പതിറ്റാണ്ടിലേറെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാൽ വായ്പയെടുത്ത് ഇരിക്കുന്നവർക്ക് ഇത് തിരിച്ചടിയാണ്. കാരണം അവർക്ക് ഏറ്റവും കുറഞ്ഞ പലിശ ആയിരുന്നു ഇതുവരെ ലഭിച്ചുകൊണ്ടിരുന്നത്. അതിനി ഉയരും.