ടാറ്റയിൽ നിന്ന് വിദേശികൾ എയർ ഇന്ത്യയെ സ്വന്തമാക്കുമോ? കരാറിലെ നിബന്ധന ഇങ്ങിനെ

By Web TeamFirst Published Oct 8, 2021, 7:46 PM IST
Highlights

ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാലാസ് (Talace Pvt Ltd) സമർപ്പിച്ച ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ സമിതി അംഗീകാരം നൽകി

ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ (Airline) എയർ ഇന്ത്യ (Air India) ടാറ്റ ഗ്രൂപ്പിന് (Tata Group) സ്വന്തമായിരിക്കുകയാണ്. 18000 കോടിക്കാണ് 68 വർഷം മുൻപ് ദേശസാത്കരിച്ച വിമാനക്കമ്പനിയെ ടാറ്റ തിരിച്ചുപിടിക്കുന്നത്. നേരത്തെ ടാറ്റ എയർലൈൻസായിരുന്നു (TATA Airlines). കൊവിഡ് (Covid-19) മൂലമുള്ള പ്രതിസന്ധി ആഗോള തലത്തിൽ എയർലൈനുകളെയെല്ലാം ബാധ്യതയിലേക്ക് തള്ളിവിടുമ്പോഴാണ് ടാറ്റ എയർ ഇന്ത്യയെ വാങ്ങുന്നത്. ഭാവിയിലും നഷ്ടമുയർന്നാൽ ടാറ്റയ്ക്ക് എയർ ഇന്ത്യയെ വിദേശ കമ്പനിക്ക് വിൽക്കാനാവില്ലേ എന്നെല്ലാം ഇപ്പോൾ ചോദ്യങ്ങളുയരുന്നുണ്ട്. എന്നാൽ അതിന് സാധിക്കില്ലെന്നതാണ് ഈ കരാറിലെ പ്രധാന ഉടമ്പടി.

സാമ്പത്തിക കാര്യ കാബിനറ്റ് സമിതി (CCEA) രൂപീകരിച്ച കേന്ദ്രമന്ത്രിമാരായ ആഭ്യന്തര മന്ത്രി, നിർമ്മല സീതാരാമൻ, പീയുഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങുന്ന 'എയർ ഇന്ത്യ സ്പെസിഫിക് ആൾട്ടർനേറ്റീവ് മെക്കാനിസം' (AISAM) സമിതിയാണ് വിമാനക്കമ്പനിയെ വിൽക്കാൻ തീരുമാനമെടുത്തത്. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാലാസ് (Talace Pvt Ltd) സമർപ്പിച്ച ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ സമിതി അംഗീകാരം നൽകി.

എയർ ഇന്ത്യയെ ടാറ്റ വാങ്ങുന്നത് 18000 കോടിക്ക്, സർക്കാരിന് കിട്ടുക 2700 കോടി മാത്രം: എന്തുകൊണ്ട്?

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, എയർ ഇന്ത്യ സാറ്റ്സ് ( AIXL, AISATS) എന്നിവയിലുള്ള എയർ ഇന്ത്യയുടെ ഓഹരിയടക്കം കേന്ദ്ര സർക്കാരിന്റെ 100 ശതമാനം ഓഹരിയും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. എയർ ഇന്ത്യയുടെ എന്റർപ്രൈസ് മൂല്യമായി (Enterprise Value) 18,000 കോടി രൂപയാണ് ലേല തുകയായി ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ചത്. 14718 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ഉൾപ്പടെ നോൺ-കോർ ആസ്തികൾ ഈ ഇടപാടിൽ ഉൾപ്പെടുന്നില്ല. അവ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിന് (AIAHL) കൈമാറും.

എന്നാൽ കമ്പനിയെ അങ്ങിനെയൊന്നും വിൽക്കാൻ ടാറ്റയ്ക്ക് സാധിക്കില്ല. അതുമായി ബന്ധപ്പെട്ട് കരാറിൽ പറയുന്നത് ഇങ്ങിനെയാണ്. അടുത്ത അഞ്ച് വർഷം വരെ ടാറ്റയ്ക്ക് എയർ ഇന്ത്യയെന്ന ബ്രാന്റ് മറിച്ചുവിൽക്കാനാവില്ല. അതുകഴിഞ്ഞ് കമ്പനിക്ക് വിൽക്കാൻ സാധിക്കുമെങ്കിലും വിദേശ കമ്പനിക്ക് വിൽക്കാനാവില്ല. ഇന്ത്യാക്കാരനായ ഒരു വ്യക്തിക്ക് മാത്രമേ ഇത് വിൽക്കാനാവൂ. എയർ ഇന്ത്യ എന്ന ബ്രാന്റിന്റെ ഉടമസ്ഥത ഇന്ത്യയിൽ തന്നെ നിലനിർത്താനാണിത്.

ഇപ്പോൾ എയർ ഏഷ്യയുമായി ചേർന്ന് വിസ്താര എന്ന വിമാനക്കമ്പനി നടത്തുന്ന ടാറ്റ ഗ്രൂപ്പിന് പുതിയ വളർച്ചയാണ് കൈവന്നിരിക്കുന്നത്. ജെആർഡി ടാറ്റയുടെ പേരും പ്രശസ്തിയും ഉയർത്തിയ പഴയ പ്രതാപകാലത്തേക്ക് ടാറ്റയുടെ എയർലൈൻ ബിസിനസിനെ ഉയർത്തിക്കൊണ്ടുപോകുമെന്നാണ് രത്തൻ ടാറ്റ വ്യക്തമാക്കിയിരിക്കുന്നത്.

click me!