അസാധാരണ സാഹചര്യം നേരിടുന്നതിനുള്ള നടപടികളായിരുന്നു വേണ്ടിയിരുന്നത്. അത് ഉണ്ടായില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നാണ് ആവശ്യം. പതിനെണ്ണായിരം കോടി അധികം കിട്ടുന്ന സാഹചര്യം അങ്ങനെ എങ്കിൽ ഉണ്ടാകും
തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാനെന്ന പേരിൽ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. യഥാര്‍ത്ഥ സ്ഥിതി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ റിസര്‍വ്വ് ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
നിത്യ നിദാന ചെലവുകൾക്ക് അറുപത് ശതമാനം അധിക തുക സംസ്ഥാനങ്ങൾക്ക് അനുവദിക്കുമെന്ന പ്രഖ്യാപനം വെറും പൊള്ളത്തരമാണെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്‍റെ നിത്യ നിദാന ചെലവ് 1215 കോടി രൂപയാണ്. ഇത്ര തുക ഓവര്‍ഡ്രാഫ്റ്റും എടുക്കാം. പക്ഷെ ഓവര്‍ ഡ്രാഫ്റ്റ് നിശ്ചിത ശതമാനം തിരിച്ചടക്കണം. അറുപത് ശതമാനം അധികമാക്കിയ പുതിയ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തിന് കിട്ടുന്നത് പരമാവധി 729 കോടി രൂപ അധിക വായ്പ ലഭിക്കുന്നതിനുള്ള സാഹചര്യം ആണ്. സെപ്തംബര്‍ മുപ്പതിന് മുമ്പ് ഇത് തിരിച്ചടക്കണമെന്നും ധനമന്ത്രി പറഞ്ഞു,
അസാധാരണ സാഹചര്യം നേരിടുന്നതിനുള്ള നടപടികളായിരുന്നു വേണ്ടിയിരുന്നത്. അത് ഉണ്ടായില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നാണ് ആവശ്യം. പതിനെണ്ണായിരം കോടി അധികം കിട്ടുന്ന സാഹചര്യം അങ്ങനെ എങ്കിൽ ഉണ്ടാകും. അതല്ലാതെ പ്രഖ്യാപനങ്ങൾ കൊണ്ട് അര്‍ത്ഥമില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
ചെറുകിട ഇടത്തരം മേഖലക്ക് അനുവദിച്ച 50000 കോടിരൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നുണ്ട്,മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാനും മൊറട്ടോറിയം ഒരു വര്‍ഷമാക്കാനും നടപടി ഉണ്ടാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.