ദി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസ് 5000 രാഖികൾ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് കൈമാറും.
ദില്ലി: ചൈനീസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ വ്യാപാരി സമിതിയായ ദി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസിന്റെ (സിഎഐടി) നിർദ്ദേശം. അടുത്ത മാസം മുതൽ ഹിന്ദുസ്ഥാനി രാഖി പുറത്തിറക്കി ഉത്സവകാലത്തെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ലഭിച്ചിരുന്ന 4000 കോടി കച്ചവടം പിടിച്ചടക്കുകയാണ് ലക്ഷ്യം.
ദി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസ് 5000 രാഖികൾ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് കൈമാറും. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികർക്ക് നൽകാനാണിത്.
ഏഴ് കോടി അംഗങ്ങളും 40,000 വ്യാപാരി അസോസിയേഷനുകളും ഉള്ള സംഘടനയാണ് സിഎഐടി. ഇക്കുറി ആഗസ്റ്റ് മൂന്നിന് തീർത്തും ഹിന്ദുസ്ഥാനി രാഖി ആഘോഷം മതിയെന്നാണ് സംഘടനയുടെ നിലപാട്. ഇതിലൂടെ പതിവായി ചൈനീസ് കമ്പനികൾക്ക് ലഭിച്ചിരുന്ന 4000 കോടിയുടെ കച്ചവടം നേടാനാവുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ നിന്ന് കയറ്റി അയച്ച രാഖിയോ രാഖി അനുബന്ധ ഉൽപ്പന്നങ്ങളോ വിൽക്കരുത്. ഇത് രാജ്യത്തിന്റെ അതിർത്തി കാത്ത് രക്ഷിക്കുന്ന സൈനികരെ കരുതിയുള്ള തീരുമാനമാണെന്നും സിഎഐടി വ്യക്തമാക്കി. രക്ഷാബന്ധൻ കാലത്ത് ആറായിരം കോടിയുടെ കച്ചവടം ഇന്ത്യയിൽ നടക്കാറുണ്ടെന്നും ഇതിൽ നാലായിരം കോടിയും ചൈനയാണ് കൊണ്ടുപോകുന്നതെന്നുമാണ് സിഎഐടിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.