തൊഴിലില്ലാതെ നട്ടം തിരിഞ്ഞ് യുവതലമുറ; പഠിച്ചിട്ടും ജോലിയില്ല. ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ

By Web TeamFirst Published Mar 28, 2024, 11:53 AM IST
Highlights

തൊഴിൽ രഹിതരിൽ കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പങ്ക് 2000-ൽ 35.2% ആയിരുന്നത് 2022-ൽ 65.7% ആയി ഇരട്ടിയായി. കൂടാതെ, ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരിൽ 83% യുവാക്കളാണ്.  

രാജ്യത്ത് തൊഴിലില്ലായ്മ വൻതോതിൽ വർധിക്കുന്നതിൽ  ആശങ്ക പ്രകടിപ്പിച്ച്  സാമ്പത്തിക വിദഗ്ധനും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ  കൗശിക് ബസു . തൊഴിൽ രഹിതരിൽ കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പങ്ക് 2000-ൽ 35.2% ആയിരുന്നത് 2022-ൽ 65.7% ആയി ഇരട്ടിയായി. കൂടാതെ, ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരിൽ 83% യുവാക്കളാണ്.  ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റും (ഐഎച്ച്‌ഡി) പ്രസിദ്ധീകരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കൗശിക്  ബസു . വിദ്യാഭ്യാസമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് എക്സ് പ്ലാറ്റ്ഫോമിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായിട്ടുണ്ട് .

കൂടാതെ, പല വിദ്യാർത്ഥികളും സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം സ്കൂൾ വിടുന്നുണ്ട്, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും ആണ് ഈ പ്രവണത കണ്ടു വരുന്നത്. കൂടുതൽ ആളുകൾ കോളേജിൽ പോകുന്നുണ്ടെങ്കിലും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇപ്പോഴും ആശങ്കയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ലെന്നും  ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട് പറയുന്നു.

സാമൂഹികവും സാമ്പത്തികവുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന് കഴിയില്ലെന്ന് നിലവിലെ സാമ്പത്തിക ഉപദേഷ്ടാവായ  വി അനന്ത നാഗേശ്വരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ  രംഗത്തെത്തിയിരുന്നു.
 

click me!