കാര്‍ഷിക ഉത്പന്നങ്ങൾക്ക് വിമാനം ; കര്‍ഷക രക്ഷക്ക് ബജറ്റിൽ പതിനാറിന പദ്ധതി

By Web TeamFirst Published Feb 1, 2020, 11:51 AM IST
Highlights
  • കര്‍ഷക വരുമാനം ഇരട്ടിയാക്കും 
  • കാര്‍ഷിക വിപണി ഉദാരമാക്കും
  • ചരക്ക് നീക്കത്തിന് വിമാന സര്‍വ്വീസ് 
  • ട്രെയിനിൽ കര്‍ഷകര്‍ക്ക് ബോഗികൾ
  • കിസാൻ ക്രെഡിറ്റ് കാര്‍ഡ് 

ദില്ലി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ ബജറ്റ്. രാജ്യത്തെ കാര്‍ഷിക വരുമാനം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവയാണ് കര്‍ഷകരുടെ ഉന്നമനത്തിനായുള്ള പ്രധാന പദ്ധതികൾ.  6.11 കോടി കൃഷിക്കാർ പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയിൽ അംഗമായിട്ടുണ്ട്.  ഇവര്‍ക്ക് നേരിട്ട് പ്രധാനമന്ത്രി കിസാൻ യോജന വഴി ആനുകൂല്യം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യാന്തര വിപണി കാര്യക്ഷമമാക്കാൻ കൃഷി ഉഡാൻ പദ്ധതി. കേന്ദ്ര വ്യോമമന്ത്രാലയത്തിന്‍റെ പിന്തുണയോടെയാണ് ഇത് നടപ്പാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കിസാൻ റെയിൽ പദ്ധതിയും പ്രഖ്യാപിച്ചു.ട്രെയനിൽ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികൾ മാറ്റിവക്കും. കാര്‍ഷിക ഉത്പന്നങ്ങൾ കൊണ്ട് പോകാൻ പ്രത്യേക സംവിധാനമാണ് കിസാൻ റെയിൽ പദ്ധതി വഴി ഉദ്ദേശിക്കുന്നത്. 

കിസാൻ ക്രഡിറ്റ് കാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലക്കായി 2.82 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നബാര്‍ഡിന്‍റെ പുനര്‍വായ്പാ പദ്ധതികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം

മാതൃകാ കർഷക നിയമങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായം നൽകും. 100 വരൾച്ചാ ബാധിത പ്രദേശങ്ങൾക്ക് കേന്ദ്രത്തിന്‍റെ നേരിട്ട് സഹായം നേരിട്ടെത്തിക്കും . 20 ലക്ഷം കർഷകർക്ക് സോളാർ ഊർജം വഴി പ്രവർത്തിക്കുന്ന പമ്പുകൾ വയ്ക്കാൻ സഹായമുണ്ടാകും. വരണ്ട കൃഷിഭൂമിയിൽ സോളാർ പാടങ്ങൾ വയ്ക്കാനും സഹായിക്കും. സോളാര്‍ പാടം മാത്രമല്ല ഗ്രിഡുകൾ സ്ഥാപിക്കാനും  അതിലൂടെ സോളാർ ഊർജം സംഭരിക്കാനും കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും നിര്‍മ്മലാ സീതാരാമൻ വിശദീകരിച്ചു. 

ഹോർട്ടി കൾച്ചർ മേഖലയിൽ കൂടുതൽ വളർച്ചയുണ്ട്. വൺ പ്രോഡക്ട് - വൺ ഡിസ്ട്രിക്ട് എന്ന തരത്തിൽ, കൂടുതൽ ഉത്പന്നങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനും ഉത്പാദിപ്പിക്കാനും നടപടികളുണ്ടാകും. കന്നുകാലികൾക്കിടയിലെ അസുഖങ്ങൾ കുറയ്ക്കാൻ നടപടിയുണ്ടാകും. ഫിഷറീസ് മേഖലയിൽ വൻ  വികസനമാണ് ലക്ഷ്യം.യ  200 ലക്ഷം ടൺ മത്സ്യോത്പാദനമാണ് ബജറ്റ് പ്രതീക്ഷ. 

3477 സാഗർ മിത്ര, 2500 ഫിഷ് ഫാർമർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  എന്നീ പദ്ധതികളിലൂടെ യുവാക്കൾക്ക് തൊഴിലുറപ്പാക്കും.  പട്ടിണി നിവാരണത്തിനായി ദീൻ ദയാൽ അന്ത്യോദയ യോജന പദ്ധതി, കൂടുതൽ സ്വയം സഹായ സഹകരണ സംഘങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും

 കൃഷി അനുബന്ധ സേവനങ്ങൾക്ക് 2.83 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കി വയ്ക്കുന്നത്. കൃഷിക്കും ജലസേചനം എന്നിവക്ക് 1.6 ലക്ഷം കോടി, പഞ്ചായത്തീരാജിന്  1.23 ലക്ഷം ആകെ  2.83 ലക്ഷം കോടി എന്നാണ് ബജറ്റ് പ്രഖ്യാപനം

 

click me!