മറ്റ് വരുമാനമില്ലാത്ത 75 വയസ്സ് പിന്നിട്ടവർക്ക് ആദായ നികുതി റിട്ടേൺ ഒഴിവാക്കി

By Web TeamFirst Published Feb 1, 2021, 1:23 PM IST
Highlights

പെൻഷൻ, പലിശ വരുമാനങ്ങൾ മാത്രമുള്ളവർക്കാണ് ഈ ഇളവ് ബാധകമാവുക. ആദായനികുതി നിരക്കുകളിൽ മാറ്റമില്ല. ഇളവുകളുമില്ല. നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ.

ദില്ലി: 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരൻമാർക്ക്, പെൻഷൻ, പലിശ വരുമാനങ്ങൾ മാത്രമേയുള്ളൂവെങ്കിൽ ഇനി മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല. മറ്റ് വരുമാനമുണ്ടെങ്കിൽ ആ വരുമാനത്തിന് മാത്രം റിട്ടേൺ സമർപ്പിക്കണം. അതേസമയം, രാജ്യത്തെ ആദായനികുതി നിരക്കുകളിൽ മാറ്റമില്ല. ഇളവുകളും പ്രഖ്യാപിച്ചിട്ടില്ല. 

നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, കൂടുതൽ തൊഴിലവസരങ്ങളും ഉറച്ച സാമ്പത്തിക സംവിധാനവും ഒരുക്കാൻ അതിന്‍റെ അധികഭാരം നികുതിദാതാക്കളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്നും പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേകസമിതി രൂപീകരിക്കുമെന്നും വ്യക്തമാക്കി. പഴയ കേസുകൾ പരിശോധിക്കാനുള്ള കാലയളവിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

മധ്യവർഗകുടുംബങ്ങൾക്ക് ഇത്തവണ നികുതിനിരക്കുകളിൽ വലിയ ആശ്വാസമില്ല എന്നതാണ് ഏറ്റവും നിരാശയുണ്ടാക്കുന്ന കാര്യം. അത്തരത്തിൽ ഇളവ് നൽകിയിരുന്നെങ്കിൽ കൂടുതൽ ആളുകൾ പണം വിപണിയിൽ ചെലവഴിച്ചേനെയെന്ന തരത്തിലുള്ള ചർച്ചകൾ വിപണിയിലുണ്ടായിരുന്നു. എന്നാൽ അത്തരം യാതൊരു ഘടനാപരമായ മാറ്റങ്ങളും ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. 30 ലക്ഷം രൂപയിൽ താഴെയുള്ള വീടുകൾക്ക് നേരത്തേയുണ്ടായിരുന്ന നികുതിയിളവ് തുടരുമെന്ന നേരത്തേയുള്ള പ്രഖ്യാപനം നിർത്തലാക്കില്ലെന്നും തുടരും. 

എന്നാൽ ഇന്ധനവില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ അത്തരത്തിൽ എന്തെങ്കിലും ഇടപെടലുണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. ഇന്ധനവില ഉയരുമ്പോൾ സംസ്ഥാനങ്ങൾ നികുതി കുറക്കുകയല്ല കേന്ദ്രം ഇളവ് കൊണ്ടുവരണമെന്നതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നത്. അത്തരം ഇടപെടലുണ്ടായില്ല എന്നതും മധ്യവർഗത്തിന് നിരാശയാണ്. സ്വർണത്തിന്‍റെ എക്സൈസ് തീരുവ കുറച്ചത് സ്വർണത്തിന്‍റെയും വെള്ളിയുടെയും വില കുറച്ചേക്കും. കൊവിഡ് സെസ് എന്ന അധികഭാരം അടിച്ചേൽപ്പിച്ചില്ല എന്നത് ആശ്വാസമായി എന്നുമാത്രം. 

ബജറ്റ് വിശകലനം തത്സമയസംപ്രേഷണം:

click me!