ദക്ഷിണേഷ്യയിലെ ചൈനയുടെ വളർച്ച തടയാൻ അഞ്ച് രാജ്യങ്ങളെ കൂട്ടുപിടിച്ച് അമേരിക്ക

By Web TeamFirst Published Sep 18, 2020, 12:05 AM IST
Highlights

മികോങ്-യുഎസ് പങ്കാളിത്തത്തിൽ അമേരിക്കയെ കൂടാതെ കമ്പോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ. സെപ്തംബർ 11 ന് ചേർന്ന വിർച്വൽ യോഗത്തിന് ശേഷമാണ് ഈ കൂട്ടായ്മ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
 

വാഷിങ്ടൺ: ദക്ഷിണേഷ്യയിലെ സാമ്പത്തിക രംഗത്ത് ചൈന സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ വമ്പൻ നീക്കവുമായി അമേരിക്ക. അഞ്ച് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഒത്തൊരുമിച്ച് മുന്നേറാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. 

മികോങ്-യുഎസ് പങ്കാളിത്തത്തിൽ അമേരിക്കയെ കൂടാതെ കമ്പോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ. സെപ്തംബർ 11 ന് ചേർന്ന വിർച്വൽ യോഗത്തിന് ശേഷമാണ് ഈ കൂട്ടായ്മ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

അംഗ രാജ്യങ്ങൾക്ക് സാമ്പത്തിക രംഗത്ത് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുന്ന വിധത്തിലാണ് അമേരിക്ക ആസൂത്രണം നടത്തിയിരിക്കുന്നത്. ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായും സമാനമായ നിലയിൽ സഹകരിച്ച് മുന്നോട്ട് പോകാനാണ് അമേരിക്കയുടെ ശ്രമം.

ടിബറ്റിൽ നിന്ന് തുടങ്ങി ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ദക്ഷിണ ചൈന കടലിൽ ലയിക്കുന്ന മികോങ് നദിയുടെ പേരാണ് കൂട്ടായ്മയ്ക്ക് ഇട്ടിരിക്കുന്നത്. 150 ദശലക്ഷം ഡോളർ പ്രാഥമികമായി ഇവിടങ്ങളിൽ അമേരിക്ക നിക്ഷേപിക്കും. അടുത്ത 11 വർഷം കൊണ്ട് 3.5 ബില്യൺ ഡോളർ കൂടി മികോങ് രാജ്യങ്ങളിൽ നിക്ഷേപമായി എത്തും. 

തുടക്കത്തിൽ നൽകുന്ന 55 ദശലക്ഷം ഡോളർ മികോങ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാണ് ഉപയോഗിക്കുക. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധം, നിരോധിത വന്യമൃഗ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം പരമാവധി കുറയ്ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

click me!