
ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. പുതിയ സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടാകില്ലെന്ന അനുമാനത്തെ തുടർന്ന് വോഡഫോൺ ഇനി ചെറിയ ഒരു ഓർഗനൈസേഷനായിരിക്കുമെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.
നിലവിൽ വോഡഫോൺ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. വോഡഫോൺ മാറേണ്ടിയിരിക്കുന്നുവെന്ന് ഡെല്ല വാലെ പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരും പിരിച്ചുവിടലുകൾ. കഴിഞ്ഞ വർഷം വോഡഫോണിൽ 104,000 ജീവനക്കാരുണ്ടായിരുന്നു.
ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഗുണനിലവാരമുള്ള സേവനം നൽകുന്നതിന് വോഡഫോൺ മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നും മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. ഡിസംബർ ആദ്യമാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന നിക്ക് റീഡ് സ്ഥാനമൊഴിഞ്ഞത്. ഉപഭോക്തൃ വിപണിയിൽ വിജയിക്കുന്നതിനായി, അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന രീതിയിൽ സേവനങ്ങൾ നൽകുമെന്നും മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു.
കഴിഞ്ഞ നാല് വർഷം കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.