പിന്‍ഗാമിയെ കണ്ടെത്തുന്നത് ചില്ലറക്കളിയല്ല; എൻ ചന്ദ്രശേഖറിന്റെ പടിയിറക്കത്തിന് ശേഷം ടാറ്റയെ കാത്തിരിക്കുന്നത് വമ്പന്‍ കടമ്പ

Published : Aug 12, 2026, 05:59 PM IST
Tata

Synopsis

ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജി വച്ചെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇനി, ടാറ്റാ സൺസിന്റെ അമരത്തേക്ക് പുതിയ ഒരാളെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ സങ്കീർണമാകും. ടാറ്റാ ട്രസ്റ്റുകളുടെ നിർണായക പങ്കും, പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിലെ വെല്ലുവിളികളും, അധികാര കൈമാറ്റത്തിലെ സാധ്യതകളും നോക്കാം.

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശൃംഖലയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എന്‍. ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം കോര്‍പ്പറേറ്റ് ലോകം വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആര് വരും എന്നതിലാണ് ഇനി ഏവരുടെയും ശ്രദ്ധ. പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതില്‍ ടാറ്റാ സണ്‍സിന്റെ പ്രധാന ഓഹരിയുടമകളായ ടാറ്റാ ട്രസ്റ്റുകള്‍ക്കായിരിക്കും നിര്‍ണായക പങ്ക്.

ചന്ദ്രശേഖരന്റെ നിലവിലെ കാലാവധി 2027 ഫെബ്രുവരി വരെയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ രാജി ടാറ്റാ സണ്‍സ് ബോര്‍ഡ് അംഗീകരിക്കുകയാണെങ്കില്‍ കൂടി, പുതിയൊരു ചെയര്‍മാനെ കണ്ടെത്താനും സുഗമമായ അധികാര കൈമാറ്റത്തിനും ഗ്രൂപ്പിന് മുന്നില്‍ ഇനിയും മാസങ്ങളുടെ സമയമുണ്ട്.

പുതിയ ചെയര്‍മാനെ എങ്ങനെ തിരഞ്ഞെടുക്കും?

മറ്റ് കോര്‍പ്പറേറ്റ് കമ്പനികളിലേത് പോലെ ബോര്‍ഡിന് മാത്രമായി പുതിയ ചെയര്‍മാനെ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ല. ടാറ്റാ സണ്‍സിന്റെ 66 ശതമാനത്തോളം ഓഹരികളും കൈയ്യാളുന്നത് ടാറ്റാ ട്രസ്റ്റുകളാണ്. കമ്പനിയുടെ നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 118 പ്രകാരം, ട്രസ്റ്റുകള്‍ക്ക് കൃത്യമായ ഓഹരി പങ്കാളിത്തം ഉള്ളിടത്തോളം കാലം ചെയര്‍മാനെ നിയമിക്കുന്നതിനായി ഒരു പ്രത്യേക സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതില്‍ ഈ കമ്മിറ്റിക്കും ട്രസ്റ്റുകള്‍ക്കും വലിയ അധികാരമുണ്ട്. ഒടുവില്‍ ടാറ്റാ സണ്‍സ് ബോര്‍ഡാണ് അന്തിമ നിയമനം നടത്തുക.

2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് ഇതിന് മുന്‍പ് ഇത്തരമൊരു സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. അന്ന് രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര, മുന്‍ നയതന്ത്രജ്ഞന്‍ റോണന്‍ സെന്‍, ലോര്‍ഡ് കുമാര്‍ ഭട്ടാചാര്യ എന്നിവരടങ്ങിയ അഞ്ചംഗ സമിതിയാണ് പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടത്. അന്ന് രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ ടിസിഎസ് സിഇഒ ആയിരുന്ന എന്‍. ചന്ദ്രശേഖരനെ കമ്മിറ്റി ഏകകണ്ഠമായി നിര്‍ദ്ദേശിക്കുകയായിരുന്നു. 2017 ജനുവരിയില്‍ ഈ നിര്‍ദ്ദേശം ടാറ്റാ സണ്‍സ് ബോര്‍ഡ് അംഗീകരിക്കുകയും, ഫെബ്രുവരിയില്‍ അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു.

എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. സൈറസ് മിസ്ത്രിയെ പെട്ടെന്ന് നീക്കിയപ്പോള്‍ ഒരു ഇടക്കാല ചെയര്‍മാനെ ആവശ്യമായി വന്നിരുന്നു. എന്നാല്‍ ചന്ദ്രശേഖരന്റെ നിലവിലെ കാലാവധി അവസാനിക്കാന്‍ ഇനിയും സമയമുള്ളതിനാല്‍ ഇടക്കാല ചെയര്‍മാന്‍ ഇല്ലാതെ തന്നെ പുതിയ ആളിലേക്ക് നേരിട്ട് അധികാരം കൈമാറാന്‍ ടാറ്റയ്ക്ക് സാധിച്ചേക്കും.

തീരുമാനം ട്രസ്റ്റുകളുടേത്; വെല്ലുവിളികള്‍

പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതില്‍ ടാറ്റാ ട്രസ്റ്റുകള്‍ക്കിടയിലുള്ള സമവായം വളരെ പ്രധാനമാണ്. എന്നാല്‍ ട്രസ്റ്റുകള്‍ക്കുള്ളിലെ ചില തര്‍ക്കങ്ങള്‍ നിലവില്‍ വലിയൊരു വെല്ലുവിളിയാണ്. ബോര്‍ഡ് അംഗങ്ങളുടെ നിയമനം, കാലാവധി തുടങ്ങിയ വിഷയങ്ങളില്‍ ടാറ്റാ ട്രസ്റ്റുകള്‍ക്കിടയില്‍ ചില ഭിന്നതകളുണ്ട്. ഇതില്‍ രണ്ട് പ്രധാന ട്രസ്റ്റുകളിലൊന്നായ സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ മുന്നിലാണുള്ളത്.

പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതില്‍ ഈ പ്രധാന ട്രസ്റ്റുകള്‍ക്കും നിര്‍ണായക പങ്കുള്ളതിനാല്‍, അവര്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പുതിയ നിയമനത്തെ വൈകിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതിനേക്കാള്‍, ഈ സെലക്ഷന്‍ നടപടികള്‍ സുഗമമായി കൊണ്ടുപോകുക എന്നതാകും ആദ്യത്തെ വലിയ വെല്ലുവിളി.

പുതിയ ആള്‍ പുറത്ത് നിന്നോ ?

സെലക്ഷന്‍ നടപടികള്‍ ആരംഭിച്ചാല്‍, പുതിയ ആളെ പുറത്ത് നിന്ന് കൊണ്ടുവരണമോ അതോ ടാറ്റയില്‍ നിന്ന് തന്നെയുള്ള ഒരാള്‍ മതിയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. ചന്ദ്രശേഖരന്‍ ടാറ്റയില്‍ നിന്ന് തന്നെയുള്ള ആളായിരുന്നു (1987 മുതല്‍ ടിസിഎസില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2009-ല്‍ സിഇഒ ആയി). എന്നാല്‍ പുതിയ ചെയര്‍മാന് കേവലം ഒരു വലിയ കമ്പനി നടത്തിയുള്ള പരിചയം മാത്രം പോരാ. സാങ്കേതികവിദ്യ, വാഹന നിര്‍മാണം, ഉരുക്ക്, ഊര്‍ജം, വ്യോമയാനം, ഹോട്ടലുകള്‍, സാമ്പത്തിക സേവനങ്ങള്‍, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ തുടങ്ങി അതിവിശാലമായ ടാറ്റാ സാമ്രാജ്യത്തെ മുഴുവന്‍ ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടതുണ്ട്.

അതുകൂടാതെ നിരവധി വമ്പന്‍ പ്രൊജക്റ്റുകളും പൂര്‍ത്തിയാക്കാനുണ്ട്. എയര്‍ ഇന്ത്യയുടെ നവീകരണം, കൂടുതല്‍ മൂലധനം ആവശ്യമുള്ള ടാറ്റാ ഡിജിറ്റല്‍, ടാറ്റാ ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലകളിലെ വലിയ നിക്ഷേപങ്ങള്‍ എന്നിവയെല്ലാം പുതിയ ചെയര്‍മാന്റെ മുന്നിലെ പ്രധാന കടമ്പകളാണ്. കൂടാതെ ഹോള്‍ഡിംഗ് കമ്പനിയില്‍ 18.37 ശതമാനം ഓഹരിയുള്ള ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിലും പുതിയ ചെയര്‍മാന് ശ്രദ്ധിക്കേണ്ടി വരും. ചുരുക്കത്തില്‍ ടാറ്റാ ട്രസ്റ്റുകളുടെയും ടാറ്റാ ബോര്‍ഡിന്റെയും വിശ്വാസം ഒരുപോലെ ആര്‍ജ്ജിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം പുതിയ ചെയര്‍മാന്‍.

ഇനി എന്ത് സംഭവിക്കും?

ചന്ദ്രശേഖരന്റെ രാജി ബോര്‍ഡ് അംഗീകരിക്കുന്നതാണ് അടുത്ത നടപടി. രാജി അംഗീകരിച്ചു കഴിഞ്ഞാല്‍ പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് ഗ്രൂപ്പ് തുടക്കം കുറിക്കും. 2027 ഫെബ്രുവരി വരെ സമയമുള്ളത് കൊണ്ട് തന്നെ, അനുയോജ്യനായ ഒരാളെ കണ്ടെത്താനും സുഗമമായ മാറ്റത്തിനും ടാറ്റയ്ക്ക് സാവകാശം ലഭിക്കും.

എങ്കിലും, ടാറ്റാ ട്രസ്റ്റുകള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച്, പുതിയ ചെയര്‍മാന്റെ കാര്യത്തില്‍ ബോര്‍ഡും ട്രസ്റ്റും തമ്മില്‍ സമവായത്തിലെത്തുക എന്നതായിരിക്കും വരും മാസങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി. ലഭിച്ച സമയത്തിനുള്ളില്‍ സുഗമമായ ഒരു അധികാര കൈമാറ്റം നടക്കുമോ അതോ ട്രസ്റ്റുകള്‍ക്കിടയിലെ ഭിന്നതകള്‍ ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് വരും മാസങ്ങളില്‍ കണ്ടറിയണം.

PREV
Read more Articles on
click me!

Recommended Stories

8 വര്‍ഷം മുമ്പ് 55 കോടി മാത്രം; ഇപ്പോൾ എന്‍. ചന്ദ്രശേഖരന്‍ ഒഴിയുന്നത് 159 കോടി ശമ്പളമുള്ള ജോലി
നാടകീയ നീക്കങ്ങൾ; ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വച്ച് എൻ. ചന്ദ്രശേഖരൻ