
ബര്‍ലിന്‍: ജര്‍മ്മന്‍ നഗരമായ മ്യൂണിക്കിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര്‍മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികളെ ഇനിയും പിടി കൂടാനായിട്ടില്ല. തീവ്രവാദി ആക്രമണമെന്നാണ് പ്രരംഭ സംശയം. മരിച്ചവരില്‍ ഒരാള്‍ ആക്രമി സംഘാംഗമാണെന്ന് സംശയിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജര്‍മ്മനിയിലെ മൂന്നാമത്തെ വിയ നഗരമായ മ്യൂണിക്കിലെ പ്രമുഖ ഷോപ്പിംഗ് മാളായ ഒളിമ്പ്യയില്‍ വൈകീട്ട് ആറ് മണിയോടെയാണ് ആക്രമണമുണ്ടായത്. പൊടുന്നനെ എത്തിയ അക്രമികള്‍ ആളുകള്‍ക്ക് നേരെ തുരു തുരാ വെടി ഉതിര്‍ക്കുകയായിരുന്നു. മാളിലെ ഭക്ഷണശാലയിലുണ്ടായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. 10 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
മരിച്ചവരില്‍ ഒരാള്‍ അക്രമി സംഘത്തിലുള്ള ആളാണ്. അക്രമണത്തിന് ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. മാളിന് ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. മറ്റ് 3 അക്രമികള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ കാള്‍സ് പ്ലാറ്റ് ചത്വരം അടക്കം മറ്റ് രണ്ട് ഇടങ്ങളില്‍ കൂടി വെടിവെപ്പ് നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബ് വേ തീവണ്ടികള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം അഫ്ഗാന്‍അഭയാര്‍ത്ഥിയായ യുവാവ് തീവണ്ടി യാത്രക്കാരെ മഴുകൊണട് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ആക്രമണം ഉണ്ടാകാനുള്ള സാധ്യത ജര്‍മ്മന്‍രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു. തീവ്രവാദി ആക്രമണമെന്ന് സംശയിക്കുമ്പോഴും പിന്നില്‍ ആരാണെന്ന് ഇനിയും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഇന്ന് സുരക്ഷാകൗണസില്‍ യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും അടക്കം വിവിധ ലോക രാഷ്‌ട്രങ്ങള്‍ ആക്രമണത്തെ അപലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam