കുഞ്ഞിനെ മർദിച്ച സംഭവം; പൊലീസ് നീതി നിഷേധിച്ചെന്ന് അമ്മ

By Web DeskFirst Published Nov 26, 2016, 1:49 AM IST
Highlights

മുംബൈ: നവി മുംബൈയിൽ പത്തുമാസം പ്രായമായ കുഞ്ഞിനെ ആയ ക്രൂരമായി മർദിച്ച കേസിൽ പൊലീസ് നീതി നിഷേധിച്ചെന്ന് കുഞ്ഞിന്റെ അമ്മ. രാത്രിയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ കാണാൻ സാധിക്കില്ലെന്നാണ് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞതെന്ന് രുചിത സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലയ്ക്കും ദേഹത്തും പരിക്കേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

ഫോർട്ടീസ് ആശുപത്രിയിലെ എമർജൻസി വാർഡിന് പുറത്തെ ബെഞ്ചിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി മകളെയുമോർത്ത് രുചിത സിൻഹ ഇരിക്കുകയാണ്. തലയ്ക്ക് പരിക്കേറ്റ കുഞ്ഞ് അപകട നില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പ്രതികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ പിന്നാലെ നടക്കേണ്ടിവന്ന ദുരവസ്ഥ രുചിത വിവരിച്ചു.

എന്റെ മകളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.എന്റെ കുഞ്ഞിനോട് ചെയ്ത ക്രൂരത പുറത്തു വന്നതോടെ മറ്റുകുഞ്ഞുങ്ങൾ രക്ഷപെട്ടു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ രാത്രിയിൽ കാണാനാകില്ലെന്നാണ് സ്റ്റേഷനിൽ ഉള്ളവർ പറഞ്ഞത്. കേസിൽ എഫ്ഐആർ രേഖപ്പെടുത്തുന്നത് പൊലീസ് എന്തുകൊണ്ടാണ് വൈകിപ്പിച്ചതെന്നും രുചിത ചോദിച്ചു.

ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ടിട്ടും ആയയെ അറസ്റ്റ് ചെയ്യാതെ കള്ളക്കളി കളിക്കുകയായിരുന്നു പൊലീസ് എന്ന് രുചിത പറയുന്നു. രാത്രിനേരത്ത് അന്വേഷണ ഉദ്യോഗസ്ഥന കാണാനാകില്ലെന്നായിരുന്നു സ്റ്റേഷനിലെത്തിയപ്പോൾ കിട്ടിയ മറുപടി. കുട്ടികള്‍ മയങ്ങി കിടക്കാനുള്ള മരുന്ന് കുട്ടികൾക്ക് ഡേ കെയറിൽ നിന്ന് നൽകുന്നുണ്ടെന്നും രുചിത ആരോപിച്ചു.

പ്രദേശവാസികളുടെ പ്രതിഷേധം കനത്തതോടെ ആയ അഫ്സാന ഷെയ്ക്കിനെതിരെയും ഡെ കെയർ ഉടമ പ്രിയങ്ക നിഖമിനെതിരെയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഈ പ്ലേ സ്കൂളിലെ മറ്റുകുട്ടികളെയും ആയ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് സിസിടിവി ദൃശ്യങ്ങൾ വഴി പരിശോധിക്കുകയാണ് പൊലീസ്.

 

click me!