
ക്രൊയേഷ്യ: 18 വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയുടെ മൃതദേഹം ഫ്രീസറിനുള്ളിൽ കണ്ടെത്തി. ജാസ്മിന ഡൊമിനിക്ക് എന്ന യുവതിയുടെ മൃതദേഹമാണ് ഞായറാഴ്ച പൊലീസ് കണ്ടെത്തിയത്. ക്രൊയേഷ്യയിലെ മാല സബോട്ടിക്കയിൽ ഞായറാഴ്ചയാണ് സംഭവം.
2000ൽ സാഗ്രബിലെ കോളേജിൽ പഠിക്കുന്ന സമയത്താണ് ജാസ്മിനയെ കാണാതാകുന്നത്. അന്ന് 23 വയസ്സായിരുന്നു ജാസ്മിനയ്ക്ക്. എന്നാൽ കാണാതായി അഞ്ച് വർഷം കഴിഞ്ഞാണ് ജാസ്മിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്. 2005 ഓഗസ്റ്റ് 16നാണ് ജാസ്മിനെ കാണാതായ വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുന്നത്. കപ്പലിൽ ജോലിക്ക് പോകുകയാണെന്നും അവിടെനിന്ന് പാരീസിലേക്ക് താമസം മാറുമെന്നും ജാസ്മിന പറഞ്ഞിരുന്നതായി മാതാപിതാക്കൾ പറയുന്നു.
പിന്നീട് പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുകയും ജാസ്മിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വക്താവ് നെനാദ് റിസാക്ക് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. 1977ൽ ജനിച്ച ജാസ്മിന്റേതാണ് കണ്ടെടുത്ത മൃതദേഹമെന്നാണ് നിരീക്ഷണമെന്നും റിസാക്ക് കൂട്ടിച്ചേർത്തു.
അതേസമയം ജാസ്മിനയുടെ സഹോദരിയും കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ 45കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam