
പാതിരിയാട് സ്വദേശികളായ രാഹുല്‍, രൂപേഷ് എന്നിവരാണ് പിടിയിലായത്. അതേസമയം കണ്ണൂര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗവര്‍ണ്ണര്‍ ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും ആശങ്കയറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.
പാതിരിയാട്ടെ കള്ളുഷാപ്പില്‍ കയറി മോഹനനെ വെട്ടിക്കൊലപ്പെടുത്താന്‍ സംഘത്തിന് വഴിയും ആളെയും കാണിച്ചുകൊടുത്തത് പിടിയിലായ രാഹുലും രൂപേഷുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എഫ്.ഐ.ആറിലും ഇവരുടെ പേരുണ്ട്. ഇവരെ കണ്ണൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് സമീപം വെച്ചാണ് കണ്ണൂര്‍ ഡിവൈഎസ്‌പിയും സംഘവും കസറ്റഡിയിലെടുത്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. അതേസമയം തുടര്‍ച്ചയായുണ്ടായ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണര്‍ ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ച് സംസ്ഥാനത്തെ ക്രമസമാധാന നിലയിലെ ആശങ്കയറിയിച്ചത്. വിശദീകരണത്തോടൊപ്പം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഡിജിപി ഗവര്‍ണ്ണറെ അറിയിച്ചു. ഇതോടൊപ്പം ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ കേന്ദ്ര സര്‍ക്കാരും ഇടപെടല്‍ ശക്തമാക്കുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ടാവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഇത് മൂന്നാം തവണയാണ് കണ്ണൂരിലെ സ്ഥിതിഗതികളില്‍ റിപ്പോര്‍ട്ടാവശ്യപ്പെടുന്നത്. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച അമിത് ഷാ ഇതില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും അക്രമസംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാത്തതിലായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.
അതിനിടെ സംഘര്‍ഷങ്ങള്‍ തുടരാനുളള സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. കൊലപാതകങ്ങളുണ്ടായ കൊളശ്ശേരി, പിണറായി, കതിരൂര്‍ മേഖലകള്‍ ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്. ആറ് കമ്പനി സേനയെ അധികമായി സംഘര്‍ഷ മേഖലകളില്‍ വിന്യസിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ മൃതദേഹം തലശ്ശേരിയിലും പിണറായിയിലും പൊതുദര്‍ശനത്തിന് ശേഷം ചാവശ്ശേരിയില്‍ സംസ്‌കരിച്ചു. വിലാപയാത്രയില്‍ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam