
അബുദാബി: ലിംഗമാറ്റം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വദേശികളായ മൂന്ന് യുവതികള്‍ നല്‍കിയ ഹര്‍ജി ഫെഡറല്‍ അപ്പീല്‍ കോടതിയും തള്ളി. സര്‍ക്കാര്‍ രേഖകളിലും മറ്റും ആണായി അംഗീകരിക്കണമെന്നും ഔദ്ദ്യോഗികമായി പേര് മാറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 25 വയസില്‍ താഴെ പ്രായമുള്ള മൂന്ന് യുവതികള്‍ കോടതിയെ സമീപിച്ചത്.
യൂറോപ്പിലെ ആശുപത്രികള്‍ ലിംഗമാറ്റം നിര്‍ദ്ദേശിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി മെഡിക്കല്‍ രേഖകളും ഇവരുടെ അഭിഭാഷകന്‍ അലി അബ്ദുല്ല അല്‍ മന്‍സൂരി കോടതിയില്‍ ഹാജരാക്കി. വിദേശത്തുള്ള ആശുപത്രികളില്‍ ഇവര്‍ ലിംഗമാറ്റം നടത്തിയെങ്കിലും കോടതി അംഗീകരിക്കാത്തത് മൂലം ഔദ്ദ്യോഗിക രേഖകളില്‍ ഇവരെ പെണ്ണായാണ് കണക്കാക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ പുരുഷന്മാരുടെ മാനസിക നിലയും സ്വഭാവങ്ങളും ശബ്ദവുമാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ലിഗമാറ്റമാണ് ഏറ്റവും അനിയോജ്യമെന്ന് വിദേശ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. സ്ത്രീ ശരീരത്തില്‍ തടവിലാക്കപ്പെട്ട പുരുഷന്മാരാണ് ഇവരെന്നും ലിംഗമാറ്റം കോടതി അംഗീകരിക്കാതിരിക്കുന്നത് ഇവരെ മാനസിക പിരിമുറുക്കത്തിനും വിഷാദ രോഗത്തിനും അടിമയാക്കുമെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കേസ് ആദ്യം പരിഗണിച്ച കീഴ്കോടതി ഇവരെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവര്‍ക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ലൈംഗിക പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തിയെങ്കിലും ലിംഗമാറ്റം ശുപാര്‍ശ ചെയ്തില്ല. വളരെ ചെറിയൊരു റിപ്പോര്‍ട്ട് മാത്രമാണ് കമ്മിറ്റി സമര്‍പ്പിച്ചതെന്നും മൂന്ന് പേരുടെയും മാനസിക-ശാരീരിക നില ശരിയായി പരിശോധിച്ചില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. എന്നാല്‍ കീഴ്കോടതിയില്‍ നടന്നത് പോലെ വാദം കേട്ട ശേഷം അപ്പീല്‍ കോടതിയും ഇവരുടെ ആവശ്യം തള്ളുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam