
തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്നവരുടെ 48 മണിക്കൂര്‍ ചികില്‍സ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് ഈ നടപടി. സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ഈ സമയ പരിധിക്കുള്ളിലെ ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് സമഗ്ര ട്രോമ കെയര്‍ സംവിധാനം രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി .
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികില്‍സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ സമഗ്ര ട്രോമാ കെയര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്, ഇതിനായി കന്പനികളുമായി ചര്‍ച്ച തുടങ്ങി.
ഇനി സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിക്കുന്നതെങ്കില്‍ ആദ്യഘട്ടത്തിലെ ചികില്‍സക്കുള്ള ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവരെ ആശുപത്രിയിലത്തിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും . സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കും. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം, ആശുപത്രികള്‍ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സോഫ്ട് വെയര്‍, കേന്ദ്രീകൃത കോള്‍ സെന്റര്‍ അങ്ങനെ എല്ലാം സജ്ജമാക്കും.
റോഡ് സുരക്ഷ ഫണ്ട്, കെഎസ്ടിപി, സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് ട്രോമ കെയര്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ആേേരാഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പൊതുമരാമത്ത് സെക്രട്ടറിമാരെ ഏല്‍പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam