കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ 'ലാഫിങ് ക്ലബ്' : പ്രധാനമന്ത്രി

By Web DeskFirst Published Nov 2, 2017, 4:29 PM IST
Highlights

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലാഫിങ് ക്ലബ് ആയിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞ് പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നടന്ന ബിജെപി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

സംസ്ഥാനത്ത് അഴിമതി വിമുക്ത ഭരണം വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ഭരണകൂടം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഹിമാചല്‍ പ്രദേശിനെ കവര്‍ച്ചക്കാരില്‍ നിന്ന് രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ജാമ്യത്തിലിറങ്ങി ഒളിച്ച് നടക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി വീരഭദ്ര സിങിനെന്നും പ്രധാനമന്ത്രി ആരോപിച്ചു. സംസ്ഥാന ഭരണകൂടത്തിനെതിരെ രൂക്ഷമായ ആരോപണമാണ് പ്രധാനമന്ത്രി ഹിമാചലില്‍ നടത്തിയത്. 

ജനങ്ങളുടെ ക്ഷമയെ കോണ്‍ഗ്രസ് പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ദേവഭൂമിയില്‍ നിന്ന് രാക്ഷസന്മാരെ തുടച്ച് നീക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ദേവ ഭൂമിയെ കോണ്‍ഗ്രസില്‍ നിന്നും ഖനന മാഫിയ, വനമാഫിയ, മയക്ക് മരുന്ന് മാഫിയ, വിഘടനവാദികള്‍, ബ്യൂറോക്രെസി തുടങ്ങിയ രാക്ഷസന്മാരില്‍ നിന്നും ബിജെപി സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 

click me!