ദില്ലി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ഒന്നാം ദിവസം പിന്നിട്ടപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനം സാരമായി തടസപ്പെട്ടു. ഒരുവിധം എല്ലാ ശാഖകളും അടഞ്ഞുകിടന്നു. പത്തുലക്ഷം ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരം വ്യാഴാഴ്ചയും തുടരും.
വേതന വർദ്ധന ആവശ്യപ്പെട്ട് സമരം. സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം രണ്ട് ദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നു. കൃത്യമായി പണം നിറയ്ക്കാനാകാത്തത് ചില എടിഎമ്മുകളെ ബാധിച്ചു.
ബാങ്ക് ജീവനക്കാരുടെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുമ്പ് തീർന്നിരുന്നു. ഇത് ന്യായമായ രീതിയിൽ പുതുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ആരോപിച്ചു. സമരത്തിന്‍റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരക്കാർ മാർച്ച് സംഘടിപ്പിച്ചു.