
മൂവാറ്റുപുഴ: അബി ഇനി ഓര്‍മ്മ.... മിമിക്രി വേദികളിലൂടെ ജനഹൃദയത്തിലിടം നേടിയ കലാകാരന്റെ ഭൗതികദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മൂവാറ്റുപുഴയില്‍ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ കബറടക്കി.
രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്ന അബിയ്ക്ക് വ്യാഴാഴ്ച്ച രാവിലെ നാല് മണിയോടെ കൊച്ചി എളമക്കരയിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പത്ത് മണിയോടെ മരണം സ്ഥിരീകരിച്ചു.
ഗുരുതരമായ രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഇക്കാര്യം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു അബി. അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലും അദ്ദേഹം മിമിക്രിവേദികളില്‍ സജീവമായി നിറഞ്ഞു നിന്നു.
അബിയുടെ മരണവാര്‍ത്തയറിഞ്ഞ് സിനിമ-മിമിക്രി രംഗത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലും വീട്ടിലുമെത്തി ആദരാജ്ഞലിയര്‍പ്പിച്ചു. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, സംവിധായകരായ ലാല്‍ ജോസ്, സിദ്ധീഖ്, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍,കലാഭവന്‍ കെ.എസ്.പ്രസാദ്, രഞ്ജിനി ജോസ് എന്നിവര്‍ അബിയ്ക്ക് യാത്രാമൊഴി ചൊല്ലാനെത്തി.
ഉച്ചയ്ക്ക് ഒന്നരയോടെ എളമക്കരയില്‍ വീട്ടിലേക്ക് കൊണ്ടു വന്ന മൃതദേഹം ചെന്നൈയില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്ന മകന്‍ ഷെയ്ന്‍ നിഗം എത്തിയ ശേഷം സ്വദേശമായ മൂവാറ്റുപുഴയിലേക്ക് കൊണ്ടു പോയി. ആറരയ്ക്ക് മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹം പള്ളിയില്‍ കബറടക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam