എസ്‍ഡിപിഐ പ്രവർത്തകരായ നവാസ് , ജെഫ്രി എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്‍തത്
കഴിഞ്ഞ ദിവസം സൈഫുദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു
മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. എസ്‍ഡിപിഐ പ്രവർത്തകരായ നവാസ് , ജെഫ്രി എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്‍തത്. കഴിഞ്ഞ ദിവസം സൈഫുദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു.അറസ്റ്റിലായ മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ എസ്‍ഡിപിഐ പ്രവർത്തകരായ നവാസ്, ജെഫ്രി എന്നിവരുടെ അറസ്റ്റാണ് പൊലീസ് പുലർച്ചെ രേഖപ്പെടുത്തിയത്.നെട്ടൂർ സ്വദേശി സൈഫുദ്ദീനെ സെൻട്രൽ പൊലീസ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്‍തിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികൾക്ക് ഒളിവിൽ പോകാൻ ആവശ്യമായ സഹായം പ്രതികൾ ചെയ്‍തുകൊടുത്തെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ വാഹനങ്ങൾ മാറ്റാൻ സഹായിച്ച കേസിലും ഇപ്പോൾ പിടിയിലായവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.മൂന്ന് പേരുടെ അറസ്റ്റോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറ് ആയി. രാത്രി മുഴുവനും ജില്ലയിലെ പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി. കരുതൽ തടങ്കലിന്റെ ഭാഗമായും ഹാദിയ കേസിൽ ഹൈക്കോടതിക്ക് മുന്നിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്ന എസ്‍ഡിപിഐ പ്രവർത്തകരുടെ വീടുകളിലും രാത്രി തെരച്ചിൽ നടത്തി.എന്നാൽ പലരുടേയും വീടുകളിൽ ആളുകൾ ആരുമില്ല. കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാവുമായ മുഹമ്മദ് അടക്കമുള്ളവർ രാജ്യം വിടാതിരിക്കാനുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.