
അടിമാലി: റിസോർട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ നടൻ ബാബുരാജിന് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈൽ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിനുസമീപം ഇരുട്ടുകാനത്ത് ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടിലാണ് സംഭവം. അയൽവാസിയായ തറമുട്ടത്ത് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കൈയ്ക്കും നെഞ്ചിനും വെട്ടേറ്റ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവരാജഗിരി ആശുപത്രിയിലെത്തിച്ചു.
റിസോർട്ടിലേക്ക് വെള്ളമെടുക്കുന്ന ബാബുരാജിൻറെ കൈവശമുള്ള കുളം വൃത്തിയാക്കുന്നതിനെച്ചാല്ലിയുള്ള് തർക്കമാണ് വെട്ടിൽ കലാശിച്ചത്. കുളം വൃത്തിയാക്കുന്നതിനായി തൊഴിലാളികളെയുംകൂട്ടി ബുധനാഴ്ച രാവിലെ എട്ടോടെ ബാബുരാജ് എത്തിയപ്പോൾ അയൽവാസി സണ്ണി എതിർപ്പുമായി രംഗത്തു വന്നു. ഇതേതുടർന്ന് ബാബുരാജ് അടിമാലി പോലീസിൽ പരാതി നൽകി. സംഭവസ്ഥലത്തെത്തിയ പോലിസ് കുളം വൃത്തിയാക്കുന്നത് പിന്നീടാകാം എന്ന ധാരണയിൽ പിരിഞ്ഞു.
പിന്നീട് 11 ഓടെ കുളത്തിലെ വെള്ളം വറ്റിക്കുന്നതിന് മോട്ടാർ പ്രവർത്തിപ്പിക്കുവാൻ തുടങ്ങിയതോടെ പ്രകോപിതനായ സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. 2012 ൽ ബാബുരാജ് സണ്ണിയുടെ 10 സെന്‍റ് ഭൂമി വാങ്ങിയിരുന്നു. എന്നാൽ ഈ ഭൂമിയുടെ സാന്പത്തിക ഇടപാടുകളോ, രജിസ്ട്രേഷൻ നടപടിയോ ഇതുവരേ പൂർത്തിയായിട്ടില്ലെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് സണ്ണിയും ബാബുരാജുമായി നാളുകളായി അഭിപ്രായ വ്യത്യാസത്തിലാണ്. ഈ 10 സെൻറ് ഭൂമിയിൽ ബാബുരാജ് രണ്ട് വർഷം മുൻപാണ് കുളം നിർമ്മിച്ചത്. റിസോർട്ടിലെ ആവശ്യത്തിനാണ് ഈ വെള്ളം ഉപയോഗിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam