
വയനാട്: ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ യാത്രാസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഗോത്രസാരഥി പദ്ധതി ഉണ്ടായിട്ടും മീനങ്ങാടി പാതിരിപ്പാലം ആവയല്‍ കോളനിയിലെ കുട്ടികള്‍ യാത്രാദുരിതത്തില്‍. കോളനിയിലുള്ള കുട്ടികള്‍ മീനങ്ങാടി സി.സി ഭൂതാനം ഗവ.എല്‍.പി സ്‌കൂളിലേക്ക് കിലോമീറ്ററുകളോളം നടന്നുപോകേണ്ട ഗതികേടിലാണെന്ന് ഇവരുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
വാഹനം ഉറപ്പ് നല്‍കിയതിനാലാണ് ഇത്രയും കുട്ടികളെ ഇവിടെ ചേര്‍ത്തത്. എന്നാല്‍, ഇപ്പോള്‍ വാഹനം ഒരുക്കാന്‍ അധികൃതര്‍ക്ക് മടിയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മാസങ്ങളായി രണ്ട് കിലോമീറ്ററോളം നടന്നാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. വാഹന സൗകര്യം ഒരുക്കിയില്ലെങ്കില്‍ കുട്ടികളുടെ പഠനം നിര്‍ത്തേണ്ട അവസ്ഥയാണെന്നും കോളനി നിവാസികള്‍ പറഞ്ഞു. അധികൃതര്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കില്ലെന്നായതോടെ രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയ ഓട്ടോറിക്ഷയിലായിരുന്നു ആദ്യം കുട്ടികളുടെ യാത്ര. ഒരാള്‍ക്ക് മാസം 400 രൂപവെച്ച് ഓട്ടോകൂലി നല്‍കിയിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്ക് കുറച്ചുനാള്‍ പണിയില്ലാതായതോടെ ഓട്ടോ കൂലി കുടിശികയി. ഇതോടെ ഈ സൗകര്യവും ഇല്ലാതായി.
തങ്ങള്‍ ഇതുവരെ ഓട്ടോക്കൂലിക്കായി ചിലവാക്കിയ പണം പഞ്ചായത്ത് അധികൃതരോ ഗോത്ര സാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ വികസന വകുപ്പോ വഹിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ആദിവാസികളുടെ വിദ്യാഭ്യാസത്തിനും മറ്റും ചിലവഴിക്കുന്ന ഫണ്ട് കോടികളുടേതാണങ്കിലും ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam