എകെ ആന്‍റണിയുടെ മകന്‍ കെപിസിസി ഡിജിറ്റൽ മീഡിയസെൽ കൺവീനര്‍; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

By Web TeamFirst Published Jan 11, 2019, 2:06 PM IST
Highlights

എകെ ആൻറണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ കണ്‍വീനറാക്കിയതിനെതിരെ വിമര്‍ശനം.  സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമർശനം.

തിരുവനന്തപുരം: എകെ ആൻറണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമർശനം.
 
കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആൻറണിയുടെ മകൻ അനിൽ ആൻറണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷൻ ദില്ലിയിൽ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അനിലിനറെ സജീവരാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പായാണ് പുതിയ പദവിയെ വിലയിരുത്തുന്നത്. 

പ്രഖ്യാപനത്തിന് പിന്നാലെ വിമർശനങ്ങളും ശക്തമായിയിരിക്കുകയാണ്. കെപിസിസി നിർവ്വാഹകസമിതി അംഗം കൂടിയായ ആർഎസ് അരുൺരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് അടക്കമുള്ളവര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അനിൽ ആൻറണിയുടെ നിയമനത്തെ വിമർശിച്ച് രംഗത്ത് വന്നു. 

ഡാറ്റാ അനിലറ്റിക് രംഗത്ത് പരിചയമുള്ള അനിൽ ആൻറണിയും അഹമ്മദ് പട്ടേലിനറെ മകൻ ഫൈസൽ പട്ടേലും ചേർന്ന് തയ്യാറാക്കിയ കണക്കുകൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിരുന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ. കേരളത്തിലും സമാനസേവനം പ്രയോജനപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്. 

എംഐ ഷാനവാസിൻറെ മകളെ വയനാട് ലോക്സഭാ സീറ്റിൽ മത്സരിപ്പിക്കാനും സിഎൻ ബാലകൃഷ്ണൻറെ മകളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാനുമുള്ള നീക്കങ്ങൾക്കെതിരെ നേരത്തെ അരുൺരാജിൻറെ നേതൃത്വത്തിലുള്ള യുത്ത് കോൺഗ്രസ് നേതാക്കൾ  എഐസിസിക്ക് പരാതി നൽകിയിരുന്നു. 

click me!