വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ല: ഷുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്

By Web DeskFirst Published Feb 20, 2018, 1:56 PM IST
Highlights

കണ്ണൂര്‍: ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്‌. മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയതെന്ന് നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ലാത്തവരാണെന്നും നൗഷാദ്. 26 - 27 വയസ്സുള്ളവർ ആണ് വെട്ടിയ സംഘത്തിൽ ഉള്ളത്. ആകാശ് ആ സംഘത്തിൽ ഇല്ലെന്നും നൗഷാദ് ഉറപ്പിച്ച് പറയുന്നു.

ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. ആകാശ് തില്ലങ്കരിയെ നൗഷാദിന് നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് സാദൃശ്യമില്ലെന്നും നൗഷാദ് പറയുന്നു. 

നേരത്തെ ഷുഹൈബിന്റെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചത് വാളുകൾ. പ്രതികളില്‍ ചിലര്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുവെന്ന് സംശയമുണ്ട്.പുറം ജില്ലകളിലും സംസ്ഥാനങ്ങളിലും പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കൊലയാളികളെത്തിയത് വാടകയ്ക്കെടുത്ത രണ്ട് കാറുകളിലാണെന്നും പൊലീസ് വിശദമാക്കി. 

നേരത്ത ഷുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന് ആരോപിച്ചിരുന്നു‍. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോൾ നൽകിയതെന്ന് സുധാകരൻ ആരോപിച്ചു. ആകാശ് സംഘത്തിൽ ഉണ്ടെങ്കിൽ അത് ജയരാജൻ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ ആരോപിച്ചു. കിർമാണി മനോജിന്റെ പങ്ക് പുറത്തു വന്നാൽ ഗൗരവം വർധിക്കും എന്നത് കൊണ്ട് ആകാശിനെ  പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നു.


 

click me!